യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
തിരുവനന്തപുരം: വിവാദ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനം. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും ധാരണാപത്രത്തിൽനിന്ന് പിന്മാറാനാകില്ലെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഏതെല്ലാം സ്കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കണം എന്നത് യു.ഡി.എഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കും. ഇക്കാര്യത്തിൽ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വന്നതിനുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേന്ദ്രത്തിൽനിന്ന് ലഭ്യമാകേണ്ട ഫണ്ട് വാങ്ങിയെടുക്കുക സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് ചർച്ചയുണ്ടായത്. ഇതിനു പുറമെ പുതിയ മദ്യനയം രൂപവത്കരിക്കുന്നതിനായി പ്രത്യേക ഉപസമിതിയെ നിയോഗിക്കാനും എൽ.ഡി.എഫ് ഭരിക്കുന്ന ബോർഡ്-കോർപറേഷൻ ഭാരവാഹികൾ മാന്യമായി രാജിവെച്ചു ഒഴിയണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു.
പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് ലീഗ് മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം തീരുമാനിച്ചിരുന്നത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് പാർട്ടി നിര്‍ദേശം നൽകിയിരുന്നു.
സമഗ്രശിക്ഷ ഫണ്ട് തടയുകയും സ്കൂൾ വിദ്യാഭ്യാസ പദ്ധതികൾ പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് കേരളം പി.എം. ശ്രീയിൽ ഒപ്പിട്ടത്. അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു യു.ഡി.എഫ് വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.