മന്ത്രിപ്പടയുമായി മുഖ്യമന്ത്രി; ചിന്തൻ ശിബിരത്തിൽപെട്ട് കോൺഗ്രസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തൃക്കാക്കര പിടിക്കാൻ മന്ത്രിപ്പട. കൂടാതെ സി.പി.എം എം.എൽ.എമാർക്ക് ബൂത്ത് കേന്ദ്രീകരിച്ച് ചുമതലയും. ഇടതുപക്ഷത്ത് സർവസന്നാഹത്തോടെ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ വലതു ക്യാമ്പിലെ പ്രധാന നേതാക്കൾ രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിരത്തിലാണ്. തിങ്കളാഴ്ചയോടെയേ അവർ മടങ്ങിയെത്തൂ.

മണ്ഡലത്തെ ആറ് മേഖലകളായി തിരിച്ചാണ് ഇടതിന്‍റെ പ്രചാരണം. വെണ്ണല, തൃക്കാക്കര സെൻട്രൽ, തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ്, വൈറ്റില, ഇടപ്പള്ളി എന്നിങ്ങനെ തിരിച്ച് മന്ത്രിമാരായ എം.വി. ഗോവിന്ദൻ മാസ്റ്റർ, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു, വീണ ജോർജ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ എന്നിവർ ചുമതലയേറ്റിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് ഏഴുവരെ സജീവമായി വീടുകൾ കയറി മന്ത്രിമാർ പര്യടനത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ കേന്ദ്രത്തിലും പാർട്ടി യോഗത്തിൽ നേരിട്ട് പങ്കെടുത്താണ് പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. ശനിയാഴ്ച അഞ്ചിടത്ത് ലോക്കൽ കൺവെൻഷനുകൾ നടന്നു. ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്, എം. സ്വരാജ്, പി.കെ. ബിജു, എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ എന്നിവരാണ് കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്.

യു.ഡി.എഫിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും അടക്കമുള്ളവർ ചിന്തൻ ശിബിരത്തിൽ പോയതോടെ എറണാകുളം എം.എൽ.എ ടി.ജെ. വിനോദ്, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ജില്ലയിലെ മറ്റ് എം.എൽ.എമാർ എന്നിവരാണ് പ്രചാരണത്തിന്‍റെ ചുമതലക്കാർ. തൃക്കാക്കര ഈസ്റ്റ്, വെസ്റ്റ്, പൂണിത്തുറ, കടവന്ത്ര, വൈറ്റില, പാലാരിവട്ടം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനം.

ബി.ജെ.പിക്കായി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി. രമേശ്, സി. കൃഷ്ണകുമാർ തുടങ്ങിയവരാണ് പ്രചാരണത്തിന്‍റെ മുന്നിൽ. ചില 'സർപ്രൈസ്' അതിഥികൾ തങ്ങൾക്കായി എത്തുമെന്നാണ് എതിർ പാർട്ടികൾക്ക് ബി.ജെ.പി നൽകുന്ന മുന്നറിയിപ്പ്.

Tags:    
News Summary - Thrikkakara election Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.