പൊന്നാനി: പൊന്നാനിയിൽ നിന്ന് കടലിൽപോയി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. കൊച്ചി മുനമ്പത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കടലിലാണ് ഇവരെ കണ്ടെത്തിയത്. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളികൾ മൂവരെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെത്തിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 21ന് ശനിയാഴ്ച പൊന്നാനി അഴിമുഖത്ത് നിന്ന് ഫൈബര്‍ വള്ളവുമായി മത്സ്യബന്ധനത്തിന് പോയ പൊന്നാനി സ്വദേശികളായ സൈദാക്കാനകത്ത് മുജീബ് (35), സ്രാങ്കിന്‍റെ സുല്‍ഫിക്കര്‍ (30), മറ്റൊരു മത്സ്യത്തൊഴിലാളി എന്നിവരെയാണ് കാണാതായത്. ആറു ദിവസങ്ങളായിട്ടും തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വള്ളം ഉടമ പൊന്നാനി സ്വദേശി സിദ്ധീക്ക് കോസ്റ്റല്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടർന്ന് ഫിഷറീസും കോസ്റ്റല്‍ പൊലീസും തിരച്ചിൽ നടത്തി.
പിന്നീട് നേവിയും, കോസ്റ്റ് ഗാർഡുമുൾപ്പെടെ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൂവരെയും നൈമ എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാർ കടലിൽ കണ്ടെത്തിയത്. തുടർന്ന് കൊച്ചിയിൽ വിവരമറിയിക്കുകയും, മൂവരെയും കരയിലെത്തിക്കുകയും ചെയ്തു.
ആഴക്കടൽ മത്സ്യബന്ധനത്തിനിടെ കപ്പൽ വരുന്നത് കണ്ട് ഇവർ ദിശമാറി സഞ്ചരിച്ചിരുന്നു. ഇതിനിടെ വള്ളത്തിന്‍റെ ഡീസൽ തീർന്നതോടെ കരക്കെത്താനും കഴിഞ്ഞില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. കൊച്ചിയിൽ പ്രാഥമികശുശ്രൂഷ നൽകിയ ശേഷം ഇവരെ പൊന്നാനിയിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.