തൊടുപുഴ: വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇനി മൂന്നുനാൾ കൂടി (മാര്‍ച്ച് 25 വരെ) അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തെരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.inല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.
ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികൾ പൂരിപ്പിക്കാൻ കഴിയും. ന്യൂ രജിസ്ട്രേഷന് ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ-മെയില്‍ ഐ.ഡി, ജനനതീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്ലോഡ് ചെയ്യണം.
തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.
ഇതിനകം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ സംബന്ധിച്ച സ്ഥിതിവിവരം ഓൺലൈൻ ആയോ അതത് താലൂക്ക് ഓഫിസുകളിലെ ഇലക്ഷൻ വിഭാഗം, ബി.എൽ.ഒ എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.
തൊടുപുഴ: തെരഞ്ഞെടുപ്പിൽ 85 വയസ്സു പിന്നിട്ട വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവർ) വീടുകളിൽതന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. അസന്നിഹിത (അബ്സെന്റീ) വോട്ടർമാരുടെ പട്ടികയിൽപെടുത്തി 12 ഡി അപേക്ഷ ഫോറം ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) മുഖേന വിതരണം ചെയ്യാനുള്ള നടപടികളാണ് ആരംഭിച്ചത്. അവശ്യ സർവിസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, 85 വയസ്സിനു മുകളിലുള്ള പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരെയാണ് 1961ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 12 ഡി ഫോറത്തിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിങ് ഓഫിസർമാർക്ക് സമർപ്പിക്കുന്നവരുടെ അപേക്ഷകളാണ് വോട്ട് രേഖപ്പെടുത്താൻ പരിഗണിക്കുക. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തുവെച്ചുതന്നെ തപാൽ വോട്ട് ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, ഒരു സുരക്ഷ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ട് രേഖപ്പെടുത്താൻ താമസസ്ഥലത്ത് എത്തുക. ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്ന സമയത്ത് വോട്ടർ സ്ഥലത്തില്ലെങ്കിൽ വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കണമെന്നാണ് ചട്ടം. ഭിന്നശേഷിക്കാർ 12 ഡി അപേക്ഷ ഫോറത്തിനൊപ്പം അംഗീകൃത ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (40 ശതമാനം) സമർപ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ അതിനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.