തോമസ് ഐസക് പങ്കുവെച്ച ചിത്രങ്ങളിലൊന്ന്

വി.എസിന്‍റെ ഇടപെടലുകൾ ഒാർമിപ്പിച്ച് തോമസ് ഐസക്; ഇപ്പോൾ വി.എസിനെ ഒാർക്കുന്നത് വെറുതെയല്ലെന്ന് സാമൂഹിക മാധ്യമങ്ങൾ

ജനകീയാസൂത്രണ മുന്നേറ്റത്തിൽ വി.എസ് അച്യുതാനന്ദന്‍റെ ഇടപെടലുകളെ പ്രകീർത്തിച്ച് മുൻമന്ത്രി തോമസ് ഐസക്. ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായിരുന്ന ഇ.എം.എസിന്‍റെ മരണ ശേഷം ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിച്ച നേതാവായാണ് വി.എസിനെ തോമസ് ഐസക് ഒാർമിക്കുന്നത്. 1998 ന് ശേഷം ജനകീയാസൂത്രണ പരിപാടിയുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ ഇടപെടലുകളുടെ പടങ്ങൾ സഹിതം വിശദമായ കുറിപ്പാണ് തോമസ് ഐസക് ഫേസ്ബുകിൽ പങ്കുവെച്ചത്. 

കുറിപ്പിലെവിടെയും അക്കാലത്തെ പാർട്ടിയുടെ ഇടപെടലുകളെ കുറിച്ച് യാതൊരു സൂചനകളുമില്ല. പിൽകാലത്ത് വലിയ പാർട്ടി വിമർശകനായി മാറിയ സി.ആർ നീലകണഠനടക്കമുള്ളവരുടെ ഇടപെടലുകളെ കുറിച്ച് കുറിപ്പിൽ സൂചന നൽകുകയും ഫോേട്ടാകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 

തോമസ് ഐസക് പങ്കുവെച്ച ചിത്രങ്ങളിലൊന്ന്

1998 ന് ശേഷം വലിയ മുന്നേറ്റമുണ്ടാക്കിയ ജനകീയാസൂത്രണത്തെയും അതിന് വി.എസ് അച്യുതാനന്ദൻ നടത്തിയ ഇടപെടലുകളെയും പ്രകീർത്തിക്കുന്ന കുറിപ്പിൽ പാർട്ടിയുടെ ഇടപെടലുകളെ കുറിച്ച് ഒരു സൂചന പോലും നൽകാത്തത് ബോധപൂർവമാണെന്ന തരത്തിൽ സാമുഹിക മാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുകയാണ്. 1998 മുതലാണ് പാർട്ടി സെക്രട്ടറിയായി പിണറായി വിജയനെത്തുന്നത്.

തോമസ് ഐസക് പങ്കുവെച്ച ചിത്രം


തോമസ് ഐസക് പങ്കുവെച്ച ചിത്രം

പാർട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി പിണറായി മാറിയ സാഹചര്യത്തിൽ, നേരത്തെ പാർട്ടിയിലെ പിണറായിയുടെ എതിരാളിയായി ആഘോഷിക്കപ്പെട്ട വി.എസിനെ പ്രകീർത്തിച്ചുള്ള കുറിപ്പ് കൃത്യമായ ഉദ്യേശത്തോടെയാണ് തോമസ് ഐസക് ഇപ്പോൾ പങ്കുവെക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. 

തോമസ് ഐസക് പങ്കുവെച്ച ചിത്രം


തോമസ് ഐസകിന്‍റെ ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം:

ഇ.എം.എസിനുശേഷം ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷനായി ആര്? സഖാവ് മരണമടയുമ്പോൾ ജനകീയാസൂത്രണം ഒന്നരവർഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു. ആദ്യവർഷ പദ്ധതിരേഖകൾ തയ്യാറാക്കുന്നതിനും ഡിപിസികൾ അംഗീകരിക്കുന്നതിനും വലിയ കാലതാമസം നേരിട്ടു. അതുകൊണ്ടു നിർവ്വഹണം പ്രശ്നമായി. മാർച്ച് 31 കഴിഞ്ഞ് ഏതാനും മാസവുംകൂടി പദ്ധതി നിർവ്വഹണത്തിനു സമയം കൊടുത്തു. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമർശനമുയർത്തി. നിർവ്വഹണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനു പുതിയ അധ്യക്ഷൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടു സന്ദർശിച്ച് പ്രോത്സാഹനം നൽകണം. ഈയൊരു ഘട്ടത്തിലാണ് സ. വി.എസ് അച്യുതാനന്ദൻ നേതൃത്വം ഏറ്റെടുക്കുന്നത്.


സ. വി.എസിന്റെ ആദ്യ സന്ദർശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലേയ്ക്കായിരുന്നു. കണിയാംകുടികടവു പാലത്തിന് പിഡബ്ല്യുഡി എസ്റ്റിമേറ്റ് 42 ലക്ഷം രൂപ. ഇത് ജനകീയകമ്മിറ്റി 20 ലക്ഷം രൂപയ്ക്കു പൂർത്തീകരിച്ചു. 7112 സന്നദ്ധപ്രവർത്തകർ, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാൽ പഞ്ചായത്തിന്റെ പദ്ധതി പണത്തിൽ നിന്നും ചെലവായത് 9 ലക്ഷം രൂപ. വി.എസിന്റെ സന്ദർശനത്തോടെ ഈ പാലം പ്രസിദ്ധമായി. 1-2 ചിത്രങ്ങൾ വാരപ്പെട്ടി സന്ദർശനത്തിന്റേതാണ്.


കുന്നത്തുകാൽ പഞ്ചായത്തായിരുന്നു മറ്റൊരു ഇളക്കം സൃഷ്ടിച്ച സന്ദർശനം. കുന്നത്തുകാൽ ലേബർ ബാങ്ക് ദേശീയതലത്തിൽതന്നെ ശ്രദ്ധയാകർഷിക്കപ്പെട്ടു. ലേബർ ബാങ്കിന്റെ മൂലധനം അംഗങ്ങളായ കർഷകത്തൊഴിലാളികളുടെ കർമ്മശേഷിയാണ്. അത് കാർഷികവൃത്തികൾക്കുവേണ്ടി കൃഷിക്കാർക്കു വായ്പയായി നൽകുന്നു. കൃഷി വിളവെടുക്കുമ്പോൾ ബാങ്കിനു കൂലി നൽകിയാൽ മതിയാകും. കൃഷി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ ബാങ്ക് ഭൂമി ഏറ്റെടുത്തു കൃഷി ചെയ്യുകയും ചെയ്യും. ആദ്യവർഷം ബാങ്കിൽ ചേരാൻ 25 പേരെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മൂന്നാംവർഷം ആയപ്പോൾ പരീക്ഷ നടത്തിയാണ് ആളുകളെ തെരഞ്ഞെടുത്തത്. ഇതിന്റെ ആശയം പൂർണ്ണമായി മനസ്സിലാക്കാതെയാണ് പലരും ഇപ്പോൾ ലേബർ ബാങ്കിനെക്കുറിച്ചു പരാമർശിക്കാറുള്ളത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പനെയും ഈ പരീക്ഷണത്തിന്റെ പ്രധാന ഉപജ്ഞാതാവായ അവിടുത്തെ കൃഷി ഓഫീസർ ഗിരീഷിനെയും ചിത്രത്തിൽ കാണാം. (ചിത്രങ്ങൾ 3, 4, 5)


ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയും പ്രസിദ്ധമായിരുന്നു. മഹാരാജാസ് കോളേജിൽ എന്റെകൂടി അധ്യാപകനായിരുന്ന ജോർജ്ജ് മാഷായിരുന്നു ഈയൊരു പരീക്ഷണത്തിന്റെ ഉപജ്ഞാതാവ്. ഇന്നത്തെ തരിശുരഹിത പഞ്ചായത്ത് പ്രസ്ഥാനത്തിന്‍റെ തുടക്കം ഇവിടെനിന്നായിരുന്നുവെന്നു പറയാം. ഇതുസംബന്ധിച്ച ആറാമത്തെ ചിത്രത്തിൽ അന്ന് എറണാകുളത്തെ കോർഡിനേറ്റർമാരായിരുന്ന സി.ആർ. നീലകണ്ഠനെയും രമാകാന്തനെയും കാണാം. (ചിത്രങ്ങൾ 6, 7)
ഇങ്ങനെ വിശദീകരിക്കാൻ തുടങ്ങിയാൽ ഇതു തീരില്ല. എന്റെയൊരു കണക്കുകൂട്ടൽ സ. വി.എസ് 200-250 തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദർശിക്കുകയുണ്ടായിയെന്നാണ്. പലപ്പോഴും പാർട്ടി പരിപാടികൾക്കു പോകുമ്പോൾ അതോടൊപ്പം പഞ്ചായത്തു സന്ദർശനവും നടത്തും. കോട്ടയത്തെ നാട്ടകം, അയ്മനം തുടങ്ങിയ പഞ്ചായത്തുകളുടെ ചിത്രങ്ങൾകൂടി ചേർക്കുന്നു. (ചിത്രങ്ങൾ 8, 9, 10) ഈ സന്ദർശനങ്ങൾ ജനകീയാസൂത്രണ നിർവ്വഹണത്തിനും തുടർന്നുള്ള പദ്ധതി രൂപീകരണത്തിനും വലിയ ഊർജ്ജമാണു പകർന്നു നൽകിയത്.


Tags:    
News Summary - thomas isaac praises vs in a fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.