തലകറക്കം അഭിനയിച്ച് വീട്ടിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച സ്ത്രീ പിടിയിൽ

പാലാ: വീട്ടിൽ കയറിപ്പറ്റി സ്വർണവും പണവും മോഷ്ടിച്ച സ്ത്രീകളിൽ ഒരാൾ പിടിയിൽ. കൊല്ലം ശൂരനാട്  വടക്കുംകര ഇരുകണ്ടംവിള വീട്ടിൽ വാടകക്ക് താമസിക്കുന്ന ചേർത്തല സന്ധ്യഭവനിൽ രാധാമണിയാണ് (65) പൊലീസ് പിടിയിലായത്. മോഷണത്തിന് സഹായിച്ച സുഹൃത്ത് തുളസിക്കുവേണ്ടി അന്വേഷണം തുടങ്ങി.
2019 ഡിസംബർ നാലിന് പാലാ വള്ളിച്ചിറയിലായിരുന്നു സംഭവം. വേളാങ്കണ്ണിക്ക് നേർച്ച കൊണ്ടുപോകാമെന്നുപറഞ്ഞ് വള്ളിച്ചിറ ചാലാടിയിൽ പ്രിയ മഹേഷിെൻറ വീട്ടിലെത്തിയ രാധാമണിയും തുളസിയും പ്രിയയുമായി സൗഹൃദത്തിലായി. 
കുടുംബകാര്യങ്ങൾ സംസാരിച്ച് ജ്യോതിഷത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നുപറഞ്ഞ് 250 രൂപ കൈക്കലാക്കി. തുടർന്ന് തുളസി തലക്കറക്കം അഭിനയിച്ച് വീഴുകയായിരുന്നു. വെള്ളമെടുക്കാൻ പ്രിയ അടുക്കളഭാഗത്തേക്ക് പോയതോടെ രാധാമണി വീടിനുള്ളിൽ കയറി അലമാരയിൽനിന്ന് മാലയും വളയും ഉൾപ്പെടെ ഏഴുപവെൻറ ആഭരണങ്ങളും 3000 രൂപയും മോഷ്ടിച്ചു. 
വെള്ളം കുടിച്ച് ഏറെനേരം കഴിഞ്ഞാണ് ഇവർ വീട്ടിൽനിന്ന് പോയത്. പിന്നീടാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. 
കഴിഞ്ഞദിവസം ഇതേ തട്ടിപ്പുമായി പ്രതികൾ കരൂർ ഭാഗത്ത്‌ എത്തിയിരുന്നു.
സംഭവമറിഞ്ഞ പൊലീസ് ഇവരെ വളഞ്ഞുപിടിച്ചെങ്കിലും തുളസി രക്ഷപ്പെട്ടു. പാലാ ഡിവൈ.എസ്.പി കെ. ബൈജുകുമാറിെൻറ നേതൃത്വത്തിൽ എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐമാരായ സിദ്ദീഖ് അബ്ദുൽഖാദർ, സാജു കുര്യാക്കോസ്, എ.എസ്.ഐ ബിജു, ലക്ഷ്മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡിലായ പ്രതിയെ തൃശൂരിലെ കേന്ദ്രത്തിൽ ക്വാറൻറീനിൽ പാർപ്പിച്ചു.
 
Tags:    
News Summary - Theft in kottayam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.