കോതമംഗലം: മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (82) നിര്യാതനായി. കോതമംഗലം വടാട്ടുപാറയിലെ മകളുടെ വീട്ടിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ചികിത്സയിലായിരുന്നു.
1944 ജൂലൈയിൽ കോട്ടയം കങ്ങഴ ചുണ്ടമണ്ണിൽ സ്കറിയ-അന്നമ്മ ദമ്പതിമാരുടെ മകനായി ജനിച്ച സ്റ്റീഫൻ, പിന്നീട് കുടുംബത്തോടൊപ്പം ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറിയിരുന്നു. കർഷക കുടുംബാംഗമായ അദ്ദേഹം പിതാവിന്റെ പാത പിന്തുടർന്ന് ഇടത് രാഷ്ട്രീയത്തിലെത്തി. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന് ശേഷം തീവ്ര ഇടതുപക്ഷ നിലപാടുകളോടെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി.
1968ലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത പ്രധാനികളിൽ ഒരാളായിരുന്നു സ്റ്റീഫൻ. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ അദ്ദേഹം 1971ലാണ് അറസ്റ്റിലായത്. 15 വർഷത്തെ ജയിൽവാസമനുഭവിച്ചു.
കൊലപാതകമടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായിരുന്നു. എന്നാൽ, ജയിൽവാസത്തിനിടെ, ആത്മീയതയിലേക്കും സുവിശേഷ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞിരുന്നു. ഭാര്യ: മാലതി. മകൾ: ദ്യുതി. മരുമകൻ: ടിജോ, സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വടാട്ടുപറയിലെ മകളുടെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.