കൊല്ലപ്പെട്ട ബിജു, പ്രതി മനോജ് കൃഷ്ണൻ
മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു
മണ്ണഞ്ചേരി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടി ബിജു (48) ആണ് മരിച്ചത്. സുഹൃത്ത് കൊല്ലം കടയ്ക്കൽ സ്വദേശി മനോജ് കൃഷ്‌ണനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒരുമിച്ച് മദ്യപിക്കവേ തർക്കമുണ്ടാവുകയും തുടർന്ന് ബിജുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് ഒരുമിച്ച് കൂലിപ്പണിക്ക് പോകുന്ന ഇവർ തിരികെയെത്തിയ ശേഷമാണ് മദ്യപിക്കുകയും തർക്കമുണ്ടാകുകയും ചെയ്തു. ഇവർ വഴി നീളെ വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ക്ഷേത്രത്തിനു സമീപമാണ് ഏറ്റുമുട്ടിയത്.
ബിജു താമസിക്കുന്ന വീടിന് സമീപമെത്തിയപ്പോൾ മനോജ് പത്തൽ ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റു വീണ ബിജുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അതേസമയം ബിജുവിന്റെ മുളന്തുരുത്തിയിലെ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കുവാൻ താൽപര്യമില്ലെന്നാണ് ആദ്യം അറിയിച്ചതെന്നും പിന്നീട് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബുധനാഴ്ച എത്താമെന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു. ബന്ധുക്കൾ ഏറ്റെടുക്കുവാൻ എത്തിയില്ലെങ്കിൽ പൊലീസിന്റെ നേതൃത്വത്തിൽ മറവ് ചെയ്യുവാനാണ് തീരുമാനം. കേസിൽ അറസ്റ്റിലായ പ്രതി മനോജ് കൊല്ലത്തെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.