തളർന്ന് വീണ ആറാം ക്ലാസുകാരിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കണ്ണൂർ: കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു കിടന്നപ്പോൾ മനുഷ്യത്വരഹിതമായ പെരുമാറ്റം പുറത്തുവന്നതിനെ തുടർന്ന് ക്ലാസ് ടീച്ചറായ സിസ്റ്റർ ലിൻഡോ ജോസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സോഡിയം കുറഞ്ഞതിനെ തുടർന്ന് മുൻപും സമാനമായ രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള ആറാം ക്ലാസുകാരിയായ വിദ്യാർഥിനിക്കാണ് സ്കൂളിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പിരിച്ചുവിട്ടതായി പ്രധാന അധ്യാപകൻ ബിജു കെ.ജെ മാധ്യമങ്ങളോട് വ്യക്തമാക്കി.

ക്ലാസിൽ കുഴഞ്ഞുവീണ കുട്ടിയോട് 'നീ ഇതുവരെ ചത്തില്ലേ?' എന്ന് അധ്യാപിക ചോദിച്ചതായാണ് പരാതി. കുട്ടിയെ അധ്യാപിക ചവിട്ടിയെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.

നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥിനിയാണ് ക്ലാസിൽ അബോധാവസ്ഥയിലായത്. കുട്ടിയുടെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അതിനാൽ തന്നെ മുൻകാലങ്ങളിൽ മറ്റ് അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും കുട്ടിക്ക് പ്രത്യേക പരിഗണനയും കരുതലും ലഭിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസം മുമ്പ് മാത്രം സ്‌കൂളിൽ പുതിയതായി ചുമതലയേറ്റ അധ്യാപികയാണ് വിദ്യാർഥിനിയോട് ക്രൂരമായി പെരുമാറിയത്.

അതേസമയം, കുട്ടിയുടെ രോഗവിവരമോ ശാരീരിക അവസ്ഥയോ തനിക്ക് അറിയില്ലായിരുന്നു എന്നാണ് ആരോപണവിധേയയായ അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ പ്രതികരിച്ചു. എന്നാൽ, ഇടപെടലിൽ തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചതായി അധ്യാപിക സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - teacher insulted and kicked a collapsed 6th-grade student dismissed from service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.