‘അന്വേഷണം നടക്കട്ടെ, ഒരു തെറ്റും ചെയ്യാത്തതിനാൽ ഇ.ഡിയെ ഭയമില്ല’: ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് വിഷയത്തിലുള്ള ആരോപണങ്ങളെ തള്ളി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. സ്ഥാപനങ്ങളുമായി ഒപ്പുവെച്ച് വീണ കൈപറ്റിയത് സേവനം ചെയ്തതിനുള്ള തുകയാണെന്നും ടാക്സും ജി.എസ്.ടിയും അടക്കമുള്ള കൃത്യമായ സാമ്പത്തിക ഇടപാടുകൾ തീർത്താണ് അക്കൗണ്ടിൽ സ്വീകരിച്ചതെന്നും മുഹമ്മദ് റിയാസ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടനുബന്ധിച്ച് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നീതിപരമായ ഇടപാടിനെയാണ് ‘മാസപ്പടി’ എന്ന പേരിലും സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും ചിലർ വരുത്തിത്തീർക്കാൻ ശ്രമിച്ചത്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്ത ഹൻസൻ വാരിസിനോട് പിണറായി വിജയനെതിരെ കള്ളമൊഴി നൽകാൻ ഇ.ഡി ആവശ്യപ്പെട്ടതിന് തെളിവുകളുണ്ട്. അതിന് വിസമ്മതിച്ചാൽ അദ്ദേഹത്തിന്റെ മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇ.ഡി ചെയ്തത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുമ്പോൾ തന്നെ കേന്ദ്ര ഏജൻസികളുടെ മേലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
സേവനം ചെയ്യാതെയാണ് പണം വാങ്ങിയതെന്നും സി.എം.ആർ.എൽ എം.ഡി തന്നെ അക്കാര്യത്തിൽ മൊഴി നൽകിയെന്നും മാധ്യമങ്ങൾ പറഞ്ഞു പരത്തി. പിന്നീട് സി.എം.ആർ.എല്ലിന്റെ സ്റ്റാഫ് തന്നെ മൊഴി നൽകിയെന്ന തരത്തിലുള്ള വാദങ്ങളും വളരെയധികം തെറ്റാണെന്നും റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ വീണ പ്രതികരിക്കാത്തതെന്താണെന്ന ചോദ്യത്തിന് രാജ്യത്ത് പ്രതികരിക്കാൻ ഉള്ള അവകാശം പോലെത്തന്നെ പ്രതികരിക്കാതിരിക്കാനും അവകാശമുണ്ട്. സത്യം ജയിക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കാം അല്ലെങ്കിൽ പ്രതികരിക്കാതിരിക്കാം. ജീവിച്ചിരിക്കുമ്പോൾ തന്നെ എന്റെ ഇറച്ചി കടിച്ചുതിന്നുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. എങ്കിലും പേടിച്ചുനിൽക്കാനല്ല പാർട്ടി ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അന്വേഷണം നടക്കട്ടെ, ഒരു തെറ്റും ചെയ്യാത്തതിനാൽ ഇ.ഡിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.