ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ഗൂഢാലോചനക്കേസിൽ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹരജി സുപ്രീംകോടതി വാദംകേൾക്കാനായി ജനുവരി 28ലേക്കു മാറ്റി. മലയാളിയായ ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സി.ബി.ഐ രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാദംകേൾക്കൽ നീട്ടിയത്.
തങ്ങളുടെ നേതൃത്വത്തിൽ നടന്ന ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷണം ഇല്ലാതാക്കിയത് സി.ബി.ഐയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ശ്രീകുമാർ സത്യവാങ്മൂലത്തിൽ ഉന്നയിച്ചത്. ചാരവൃത്തിയിൽ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് പറഞ്ഞ ശ്രീകുമാർ, ചാരപ്രവർത്തനത്തെക്കുറിച്ച് 1994ൽ അന്നത്തെ ഐ.ബി ഡയറക്ടർ പ്രധാനമന്ത്രിയുടെ ഓഫിസിനു നൽകിയ റിപ്പോർട്ടുകളും സുപ്രീംകോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സി.ബി.ഐക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരായി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.