ആനക്കര: ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസമായിട്ടും ആനക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കെട്ടിടം പ്രവര്‍ത്തനരഹിതം. വര്‍ഷങ്ങളുടെ മുറവിളിക്കൊടുവിലാണ് തൃത്താല മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമിന്റെ 2019-20 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി അനുവദിച്ച് കെട്ടിട നിർമാണം പൂര്‍ത്തിയാക്കിയത്. മാര്‍ച്ച് അഞ്ചിന് ആഘോഷപൂർവം ഉദ്ഘാടനം നടത്തിയെങ്കിലും ഇനിയും പഠനത്തിനായി തുറന്നുകൊടുത്തിട്ടില്ല.
കെട്ടിടത്തിന്റെ വയറിങ് ജോലി പൂര്‍ത്തിയാകാനുണ്ട്. ഇത് കരാറുകാരന്‍തന്നെ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും ജില്ല പഞ്ചായത്തിന്റെ ഇടപെടല്‍മൂലം തടസ്സപ്പെട്ടു. പി.ടി.എയില്‍നിന്നോ അധ്യാപകര്‍ സ്വന്തം കൈയില്‍നിന്നോ പണം മുടക്കി വയറിങ് നടത്താമെന്ന് പറഞ്ഞെങ്കിലും കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞ് അതും ജില്ല പഞ്ചായത്ത് മുടക്കി. ഒന്നരലക്ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട വയറിങ് ജോലി ജില്ല പഞ്ചായത്ത് എട്ടുലക്ഷം അനുവദിക്കുകയും ഇതിന്റെ ടെൻഡര്‍ നടത്തുകയും ചെയ്തു.
എന്നാല്‍, അഞ്ച് മാസമായിട്ടും വയറിങ് ജോലി നടന്നിട്ടില്ല. കഴിഞ്ഞദിവസം സ്കൂളില്‍ ചേര്‍ന്ന പി.ടി.എ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമുയര്‍ന്നു. പ്ലസ് ടു വിഭാഗത്തില്‍ കുട്ടികള്‍ തിങ്ങിയിരിക്കുകയാണ്. ഇനി പ്ലസ്വണ്‍ പ്രവേശനം കൂടി നടന്നാല്‍ കുട്ടികളെ വരാന്തയില്‍ ഇരുത്തേണ്ടിവരും. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ക്ലാസ് മുറിയില്‍ 40 കുട്ടികള്‍ ഇരിക്കേണ്ടിടത്ത് 65 പേരാണുള്ളത്. പുതിയ കെട്ടിടം തുറന്നാലെ പ്രശ്നത്തിന് പരിഹാരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.