ഇറാൻ-ഇസ്രായേൽ സംഘർഷം വീണ്ടുമൊരു ലോകയുദ്ധത്തിന് വഴിവെക്കും -സാദിഖലി തങ്ങൾ

നിലമ്പൂർ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങൾ ഇസ്രായേൽ നടപടിക്കെതിരാണെന്നും ലോക സമാധാനത്തിന് ഇസ്രായേൽ ഭീഷണിയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇസ്രായേല്‍ ലോക സമാധാനത്തിന് ഭീഷണിയാണ്. ഇറാന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ ലോകത്ത് വീണ്ടുമൊരു യുദ്ധത്തിന് വഴിവെക്കും. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ഇസ്രായേലിന്റെ നടപടിക്കെതിരാണ്. എന്നിട്ടും അനുരഞ്ജന ചര്‍ച്ചകള്‍ക്കെതിരെ ഇസ്രായേല്‍ മുഖം തിരിക്കുകയാണ്.

ഒന്നര വര്‍ഷമായി ഗസ്സയിലെ നിരപരാധികളെ കൊന്നുതള്ളുന്ന ഇസ്രായേല്‍ ലോകസമാധാനം തകര്‍ക്കുകയാണ്. അതിനെതിരെ ലോക രാജ്യങ്ങള്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചു' -സാദിഖലി തങ്ങൾ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചയാണ് ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ നൂറോളം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലും സൈനിക നേതൃകേന്ദ്രങ്ങളിലും വെള്ളിയാഴ്ച ശക്തമായ വ്യോമാക്രമണം നടത്തിയത്. നതാൻസ് ആണവകേന്ദ്രത്തിൽ കനത്ത നാശനഷ്ടമുണ്ടായി.

ഇരുന്നൂറോളം യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വെള്ളിയാഴ്ച പുലർച്ചയും രാവിലെയുമായി നടത്തിയ ആക്രമണത്തിൽ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് തലവൻ മേജർ ജനറൽ ഹുസൈൻ സലാമി, സായുധസേന മേധാവി ജനറൽ മുഹമ്മദ് ബാഖിരി, മുതിർന്ന ആണവ ശാസ്ത്രജ്ഞനും ആസാദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്‍റുമായ മുഹമ്മദ് മഹ്ദി തെഹ്റാൻശി, ആണവ ശാസ്ത്രജ്ഞനും ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ തലവനുമായ ഫരീദൂൻ അബ്ബാസി, റെവലൂഷനറി ഗാർഡ് മിസൈൽ പദ്ധതി മേധാവി ജനറൽ അമീർ അലി ഹാജിസാദ, ഖാതമുൽ അൻബിയ ബ്രിഗേഡ് തലവൻ ഗുലാം അലി റാശിദ് എന്നീ പ്രമുഖർ കൊല്ലപ്പെട്ടു.

ഇസ്രായേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനവാസകേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിൽ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി ഇറാൻ വാർത്ത ഏജൻസി ‘ഇർന’ വെളിപ്പെടുത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുതിർന്ന ഉപദേശകൻ അലി ശംഖാനിക്ക് ആക്രമണത്തിൽ പരിക്കേറ്റു.

Tags:    
News Summary - The majority of countries in the world are against Israel's actions - Sadiqali Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.