കൽപറ്റ: പൊതു, സ്വകാര്യ ബസുകൾ വാതിലുകൾ അടക്കാതെയും അവയുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെയും സർവിസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ല പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഐ.ജി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറ്) സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വൈത്തിരി ബസ്സ്റ്റാൻഡിൽ വാതിൽ അടക്കാതിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ഐ.ജി റിപ്പോർട്ട് സമർപ്പിച്ചത്.
ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകൾ സാങ്കേതിക പിഴവില്ലാതെ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിൽ കമീഷൻ സംസ്ഥാന പൊലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വൈത്തിരിയിൽ ബസിൽനിന്ന് വള്ളി എന്ന സ്ത്രീ തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഐ.ജി അറിയിച്ചു.
സ്കൂൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊലീസ് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ല െപാലീസ് മേധാവികൾക്കും സർക്കുലർ മുഖേന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ ബസ് ഡ്രൈവർക്ക് പത്തോ അതിലധികമോ വർഷം പ്രവൃത്തി പരിചയം നിർബന്ധമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു അധ്യാപകനെ നോഡൽ ഓഫിസറായി നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.