1. കൊല്ലപ്പെട്ട രാജു 2. അറസ്റ്റിലായ പ്രതികൾ
തിരുവനന്തപുരം: വിവാഹ ദിവസം യുവതിയുടെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. രാജുവിന്‍റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് വർക്കല ശിവഗിരിയിൽ നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്.
യുവതിയുടെ മുൻ സുഹൃത്ത് ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവർ ഉൾപ്പെട്ട നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സമീപവാസിയായ ജിഷ്ണുവും സഹോദരനും സുഹൃത്തുക്കൾക്കൊപ്പം ശ്രീലക്ഷ്മിയുടെ വീട്ടിൽ വരികയും രാജുവുമായി വാക്ക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ജിജിൻ മൺവെട്ടി കൊണ്ട് അടിച്ചും കത്തി കൊണ്ട് വെട്ടിയും രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി. ജിഷ്ണുവും ശ്രീലക്ഷ്മിയും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടി മറ്റൊരു വിവാഹത്തിന് തയാറായി. പ്രണയം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളായ ജിഷ്ണു, ജിജിൻ, ശ്യാം, മനു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ ഒരു മണിയോടെയാണ് കല്ലമ്പലം സ്റ്റേഷനിൽ ഫോണിലൂടെ ആക്രമണ വിവരം ലഭിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രവാസിയായിരുന്ന രാജു നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.