‘രാജ്യത്ത് മുസ്ലിംകൾ സുരക്ഷിതർ’: കാന്തപുരത്തിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം; പ്രതിപക്ഷ നേതാവും ഇടതുമുന്നണി കൺവീനറും പ്രസ്താവന തള്ളി

കോഴിക്കോട്: രാജ്യത്ത് മുസ്ലിംകൾ പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടുന്നില്ലെന്നും സുരക്ഷിതരാണെന്നുമുള്ള കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയിൽ വ്യാപക വിമർശനം. രാജ്യത്ത് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുമ്പോഴാണ് കാന്തപുരത്തിന്‍റെ വെള്ളപൂശൽ എന്നാണ് വിമർശനം.

സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവും ഇടതുമുന്നണി കൺവീനറും കാന്തപുരത്തിന്‍റെ പ്രസ്താവന തള്ളി. രാജ്യത്ത് മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ കടുത്ത അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരം പ്രസ്താവന നടത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, കാന്തപുരം കേന്ദ്ര സർക്കാറിനെ വെള്ളപൂശുന്ന നിലപാട് സ്വീകരിച്ചത് ബി.ജെ.പിയുടെ ആസൂത്രണമാണെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുമായുള്ള കാന്തപുരത്തിന്‍റെ കൂടിക്കാഴ്ച ബി.ജെ.പി ഹാൻഡിലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. മുസ്ലിംകൾ രാജ്യത്ത് സുരക്ഷിതരാണെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ‘ജന്മഭൂമി’ പത്രം വൻ പ്രാധാന്യത്തിലാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്ന കാന്തപുരം വിഭാഗം നേതാക്കളും പ്രവർത്തകരും പക്ഷേ, മുസ്ലിംകൾ സുരക്ഷിതരാണെന്ന പ്രസ്താവനയിൽ പ്രതിരോധത്തിലാവുകയാണ്. രാജ്യത്തെ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ നൽകുന്നുണ്ടെന്നാണ് കാന്തപുരം ഉദ്ദേശിച്ചതെന്ന ദുർബല പ്രതികരണത്തിലൂടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് അവർ.

രാജ്യത്ത് മുസ്ലിംകൾക്ക് പ്രയാസങ്ങളില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടിയിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ, ബുൾഡോസർ രാജ്, വഖഫ് ബിൽ, എസ്.ഐ.ആർ തുടങ്ങി സമുദായത്തെ കടുത്ത അരക്ഷിതാവസ്ഥയിലാക്കുന്ന നയങ്ങൾ കേന്ദ്രസർക്കാർ തുടരുമ്പോഴാണ് സമുദായം പ്രയാസങ്ങൾ നേരിടുന്നില്ലെന്ന വാദമുയർത്തി കേന്ദ്ര സർക്കാറിനെ കാന്തപുരം വെള്ളപൂശുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - 'Muslims are safe in the country': Widespread criticism against Kanthapuram's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.