കൊച്ചി: ഹിന്ദി സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസ. സിനിമ സെറ്റിൽ വെച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറി പിടിച്ചെന്നും ഭർത്താവ് ഫർമാൻ ഖാനൊപ്പം കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൊണാലിസ സംവിധായകനിൽനിന്നുണ്ടായ ദുരനുഭവം വിവരിച്ചത്. തനിക്ക് 18 വയസ്സാകുന്നതിന് മുമ്പാണ് സംഭവം. സംവിധായകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ആദ്യസിനിമയാണെന്ന് പറഞ്ഞ് വീട്ടുകാർ വിഷയം ഗൗരവത്തിലെടുത്തില്ല. അതിനാൽ മറ്റാരോടും ഇതേക്കുറിച്ച് പറഞ്ഞതുമില്ല. ഈയിടെയാണ് മൊണാലിസയും ഫർമാൻഖാനും കേരളത്തിൽ വെച്ച് വിവാഹിതരായത്. ഇരുവരും ഇപ്പോൾ കേരളത്തിലാണ് താമസം.
സനോജ് മിശ്രക്കെതിരെ പരാതി നൽകാൻ ആലോചിക്കുന്നുണ്ട്. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും മൊണാലിസ പറഞ്ഞു. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് പെൺകുട്ടി കാമുകനായ ഫർമാൻ ഖാനൊപ്പം കേരളത്തിൽ എത്തിയത്. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഫർമാൻ ഖാനെ യുവതി വിവാഹം ചെയ്തു. തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും സഹായിക്കണമെന്നും ദമ്പതികൾ അഭ്യർഥിച്ചിരുന്നു.
കേരള മുഖ്യമന്ത്രിയോടും പൊലീസ് കമീഷണറോടും മാധ്യമങ്ങളോടും അഭ്യർഥിക്കുകയാണെന്നും സുരക്ഷ ആവശ്യപ്പെട്ട് അധികാരികൾക്ക് ഔദ്യോഗികമായി കത്തുകളും ഇമെയിലുകളും അയച്ചിട്ടുണ്ടെന്നും മൊണാലിസ പറഞ്ഞു. 'ഞാൻ മൊണാലിസ ഭോസാലെ. ഇത് എന്റെ ഭർത്താവ് ഫർമാൻ ഖാൻ ആണ്. എല്ലാവർക്കും ഒരു കത്ത് സഹിതം ഞാൻ ഈ വിഡിയോ മെയിൽ ചെയ്യുന്നു. ദയവായി ഞങ്ങളെ സഹായിക്കൂ. വധിക്കുമെന്നും അംഗഭംഗം വരുത്തുമെന്നും അവർ ഞങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു'- മൊണാലിസ വിഡിയോയിൽ പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും തമ്മിൽ ഒന്നരക്കൊല്ലമായി പ്രണയത്തിലായിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ ബന്ധം വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി മൊണാലിസയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും കേരളത്തിലേക്ക് എത്താൻ തീരുമാനിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് കേരളം തെരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.