തിരുവനന്തപുരം: ആസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറില്‍ കൂടിക്കാഴ്ച് നടത്തി. വിദ്യാഭ്യാസം, തൊഴില്‍ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണ സാധ്യത ചര്‍ച്ച ചെയ്തു.
സാങ്കേതിക നൈപുണ്യവും മികച്ച പ്രൊഫഷണല്‍ യോഗ്യതയുമുള്ള അഭ്യസ്ത വിദ്യരായ തൊഴില്‍ ശക്തിയാണ് കേരളത്തിന്‍റേതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആസ്ട്രേലിയയില്‍ ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍ശക്തി പരിശീലനം വികസനം എന്നിവയുമായി ബന്ധപ്പെട്ടും ഉന്നത വിദ്യാഭ്യാസം, സാങ്കേതിക - വോക്കേഷണല്‍ വിദ്യാഭ്യാസമടക്കമുള്ള വിദ്യാഭ്യാസം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ടു മുള്ള സഹകരണവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ആസ്ടേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലക്ക് വലിയ അവസരങ്ങള്‍ സൃഷ്ടിക്കും. റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഉണര്‍വേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയിലെ സഹകരണ സാധ്യതയും യോഗം ചര്‍ച്ച ചെയ്തു.
ചെന്നൈയിലെ ആസ്ട്രേലിയന്‍ കോണ്‍സുല്‍ ജനറല്‍ ശരത് കിര്‍ല്യു, അഡ്വൈസര്‍മാരായ ആമി സെന്‍ക്ലയര്‍, ജയാ ശ്രീനിവാസ്, വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് സി.ഇ.ഒ ഷോണ്‍ ഡ്രാബ്ഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, വ്യവസായ - നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.