തിരുവനന്തപുരം: ഭരണഘടനയുടെ ഫെഡറൽ ഘടനയെ ഗുരുതരമായി വെട്ടിച്ചുരുക്കുന്നതും നിയമത്തിന്റെ പരിധി ലംഘിക്കുന്നതുമാണ് യു.ജി.സിയുടെ 2025ലെ കരട് റെഗുലേഷനെന്നും ഇത് അടിയന്തരമായി പിൻവലിക്കണമെന്നും കേരളം സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ സംയുക്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനെയും കാണാനും പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുത്ത കൺവെൻഷൻ തീരുമാനിച്ചു.
സംസ്ഥാന സർവകലാശാലകളിൽ സംസ്ഥാന സർക്കാറുകളുടെ അവകാശം ഇല്ലാതാക്കിയും കേന്ദ്രനിയന്ത്രണം കൊണ്ടുവരികയും ചെയ്യുന്ന രീതിയിലുള്ള യു.ജി.സി റെഗുലേഷനെതിരെ കർണാടക സർക്കാർ ബംഗളൂരുവിൽ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ തുടർച്ചയായാണ് കേരളവും ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചത്.
തെലങ്കാന സർക്കാർ ഹൈദരാബാദിൽ വിവിധ സംസ്ഥാന മന്ത്രിമാരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കുമെന്ന് ദേശീയ കൺവെൻഷനിൽ പങ്കെടുത്ത തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു പ്രഖ്യാപിച്ചു. തമിഴ്നാടും ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാനും അറിയിച്ചു.
ചാന്‍സലര്‍ സര്‍വകലാശാല ഭരിക്കുന്നതിനെയല്ല, ഗവര്‍ണര്‍മാരിലൂടെ ബി.ജെ.പി അജണ്ട നടപ്പാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് കര്‍ണാടക മന്ത്രി എം.സി. സുധാകര്‍ വ്യക്തമാക്കി. കരട് റെഗുലേഷനെതിരെ ഒന്നിച്ച് നീങ്ങാനും കൺവെൻഷൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.