തിരുവനന്തപുരം: ട്രൈബൽ വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിലും കൃഷി വകുപ്പ് ഫാമുകൾക്ക് നൽകുന്ന വേതനം ലഭ്യമാക്കണമെന്ന യൂനിയനുകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഉന്നതതലയോഗം. ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൃഷി ഫാമുകൾക്ക് കൃഷി വകുപ്പ് ബജറ്റ് വിഹിതം നീക്കിവെക്കുന്ന മാതൃകയിൽ പട്ടികവർഗ വകുപ്പ് നിശ്ചിത തുക കൃഷി ആവശ്യത്തിനും ഫാമിന്റെ വികസനത്തിനുമായി നീക്കിവെക്കണം. ആറളം ഫാമിൽ സ്ഥിരമായി താമസിക്കാത്ത കുടുംബങ്ങളുടെ കൈവശരേഖ റദ്ദാക്കി, ഭൂരഹിതരായ മറ്റ് പട്ടികവർഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സംയുക്ത പരിശോധന നടത്തി 1,746 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
നേരത്തെ 262 പേരുടെ പട്ടികയും തയാറാക്കിയിരുന്നു. ഈ റിപ്പോർട്ടിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുനരധിവാസ മേഖലയിൽ താമസിക്കുന്ന 131 കുടുംബങ്ങൾക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടില്ല. ഇവരുടെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രി കലക്ടറോട് നിർദ്ദേശിച്ചു.
ആന പ്രതിരോധ മതിൽനിർമാണം പൂർത്തീകരിക്കാൻ കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തണം. മതിൽ നിർമാണത്തിന്റെ ഭാഗമായ കോൺക്രീറ്റ് പ്രവൃത്തികൾ, കൂപ്പ് റോഡ് നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണം. വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണം. ഉപകുടുംബങ്ങൾ ഉൾപ്പെടെ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കണം.
ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ 2024-2025 അധ്യയന വർഷം പൂർണതോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
പെൺകുട്ടികളുടെ പ്രി-മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം അവലോകനം ചെയ്യണം. നബാർഡ് - ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പ്രി-മെട്രിക് ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. ഏപ്രിൽ-മേയ് മാസങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം.
ആറളം ഫാമിന്റെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച് സമഗ്രമായ പ്രൊപ്പോസൽ സമർപ്പിക്കണമെന്നും 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് തയാറാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, എ.കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, പട്ടികവർഗ്ഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.