തിരുവനന്തപുരം: റെയില്‍വേയുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ കേന്ദ്രവും കേരളവും ഒന്നിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി സുരേഷ് പ്രഭു. വികസന കാര്യങ്ങളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ എന്തെങ്കിലും വിടവുണ്ടെങ്കില്‍ തുടച്ച് നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീസഹായ കേന്ദ്രത്തിന്‍െറയടക്കം കേരളത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം തിരുവനന്തപുരത്ത് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തേഡ് എ.സി കോച്ചുകള്‍ മാത്രമുള്ള ഹംസഫര്‍ എക്സ്പ്രസ് കേരളത്തില്‍നിന്ന് യാത്രയാരംഭിക്കുന്ന തരത്തില്‍ ഏര്‍പ്പെടുത്തും. പ്രവാസി മലയാളികളുടെ നിക്ഷേപം റെയില്‍വേ വികസനത്തിനായി പ്രയോജനപ്പെടുത്തണം.
ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍െറ മാതൃക ഇടപെടലുകള്‍ റെയില്‍വേ വികസനത്തിലും നടപ്പാക്കണം. കേരളത്തിന്‍െറ റെയില്‍വേ വികസനത്തിന് 2016-17 വര്‍ഷത്തില്‍ 1014 കോടിയാണ് നീക്കിവെച്ചത്. നിലവിലെ വരുമാനത്തെക്കാള്‍ വളരെയേറെ ചെലവു വരുന്ന വികസന സങ്കല്‍പങ്ങളാണ് റെയില്‍വേക്കുള്ളത്. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വേഗമേറിയ സൗജന്യ വൈ-ഫൈ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും സുരേഷ് പ്രഭു പറഞ്ഞു.
സ്ത്രീ യാത്രക്കാരുടെ സുരക്ഷക്ക് നല്‍കുന്ന പ്രാധാന്യം സ്വാഗതാര്‍ഹമാണെന്നും അതേസമയം, സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മൂലം ചിലരെങ്കിലും യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ റെയില്‍വേ വികസനം ദീര്‍ഘകാലമായി നേരിടുന്ന അവഗണനക്ക് പരിഹാരം ഉണ്ടാവണമെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കുകളുടെ അപകട സാധ്യത അടിയന്തരമായി ശ്രദ്ധിക്കേണ്ട പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.
സി.പി. നാരായണന്‍ എം.പി, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്രി എന്നിവര്‍ പങ്കെടുത്തു. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈ-ഫൈ, ട്രെയിന്‍ വിവരങ്ങള്‍ നല്‍കാന്‍ ഇല്കട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകള്‍, സ്ത്രീകളുടെ നവീകരിച്ച കാത്തിരിപ്പുകേന്ദ്രം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍, എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനിലെ ശീതീകരിച്ച വെയിറ്റിങ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ റെയില്‍വേ മന്ത്രിയും മുഖ്യമന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.