കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവച്ച ബാബു ദിവാകരൻ എൻ.ഡി.എ സ്ഥാനാർഥിയായി കുന്നത്തുനാട്ടിൽ മത്സരിക്കും. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജിവെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസമാണ് അദ്ദേഹം പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കുന്നത്തുനാട്ടിലെ സ്ഥാനാർഥിയായി അദ്ദേഹത്തെ എൻ.ഡി.എ പ്രഖ്യാപിച്ചത്. എൻ.ഡി.എയുടെ ഭാഗമായ ട്വന്‍റി ട്വന്‍റി പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്‍റെയും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
2011ലും 2016ലും 2021ലും പാർട്ടി തന്നെ പരിഗണിച്ചില്ലെന്നും ഇത്തവണയും പരിഗണിക്കില്ലെന്ന് ഉറപ്പായതോടെ നില വിട്ടുപോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബാബു ദിവാകരൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്നും ഇന്നലെ വരെ വാടക വീട്ടിൽ താമസിച്ച വ്യക്തിയാണെന്നും സാബു ജേക്കബ് പറഞ്ഞു. 30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും അദ്ദേഹം ഒന്നും ഉണ്ടാക്കിയില്ലെന്നും സാബു കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ബാബു ദിവാകരൻ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ സ്ഥാനാർഥികളെ പരിഗണിക്കാൻ കോൺഗ്രസ് പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ല അധ്യക്ഷൻ, കെ.പി.സി.സി സാംസ്കാരിക സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.