അശ്ലീല വിഡിയോ എൽ.ഡി.എഫിന്‍റെ നാടകം, തെരഞ്ഞെടുപ്പ് വിജയത്തിനായി എന്തും ചെയ്യുമെന്ന് സുരേഷ് ഗോപി

കൊച്ചി: ജോ ജോസഫിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന അശ്ലീല വിഡിയോ എൽ.ഡി.എഫിന്‍റെ നാടകമാണെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിനായി എൽ.ഡി.എഫ് എന്തുപണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാർക്ക് അറിയാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വഴിവെച്ച സാഹചര്യത്തെ വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആളുകളുടെ ജൽപനങ്ങൾ നമ്മൾ കേട്ടതാണ്. പി.ടി. എന്ന മഹാനായ എം.എൽ.എ, അദ്ദേഹത്തിന് തൃക്കാക്കരക്കായി എന്തു ചെയ്യാൻ സാധിച്ചുവെന്ന് ചോദിച്ച് നാം വിഷമിപ്പിക്കേണ്ടതില്ല. എതിർകക്ഷിയിൽപ്പെട്ട എം.പിയുടെയും എം.എൽ.എയുടെയും പദ്ധതികളെ എങ്ങനെ മുടക്കാമെന്നതിൽ ട്രിപ്പിൾ പി.എച്ച്ഡി എടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

ദലിതർക്കും ആദിവാസികൾക്കും വേണ്ടി പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം നടപ്പാക്കിയ പദ്ധതികൾ കേരള സർക്കാർ ഇടപെട്ട് തടഞ്ഞെന്ന് സുരേഷ് ഗോപി ആരോപിച്ചു. ആദിവാസികൾ നേരിടുന്ന അവഗണനയെ കുറിച്ച് പാർലമെന്റിൽ പറഞ്ഞതിന് ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.

ഇനി മുതൽ ആദിവാസി ഊരുകളിലേക്ക് പോകണമെങ്കിൽ അവരുടെ ഓശാരം വേണമെന്ന ഉത്തരവാണ് ഈ അധമ ഭരണം പുറത്തിറക്കിയത്. സൗകര്യമില്ല, ഇത് എന്‍റെ മണ്ണാണെങ്കിൽ അനുവാദമില്ലാതെ തന്നെ പോകും. ഒരു സിനിമയിൽ ഒരു പക്ഷത്ത് നിന്നു കൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്. അതുതന്നെയാണ് ഈ വിഷയത്തിലും എനിക്ക് പറയാനുള്ളതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. 

Tags:    
News Summary - Suresh Gopi says LDF will do anything to win the election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.