കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന മൗലിക അവകാശമാണ് വാസുവേട്ടൻ വിനിയോഗിച്ചതെന്ന് സാമൂഹിക ചിന്തകൻ സണ്ണി കപിക്കാട്. ജനാധിപത്യ പ്രതിരോധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവനയാണ് വാസുവേട്ടൻ കോടതിയിൽ നടത്തിയത്.
നിങ്ങൾ കുറ്റം ചെയ്തോയെന്ന് കോടതി ചോദിച്ചാൽ സാധാരണ മനുഷ്യർ കുറ്റം സമ്മതിച്ച് പിഴ അയച്ചു തിരിച്ചപോകും. വാസുവേട്ടൻ ജഡ്ജിയുടെ മുഖത്ത് നോക്കി ചോദിച്ചത് കുറ്റം ചെയ്യാത്ത താൻ എന്തിന് പിഴ അടക്കണമെന്നാണ്. അതാണ് പ്രധാന രാഷ്ടീയ പ്രസ്താവന. തണ്ടർ ബോൾട്ടിന്റെ വേടിയേറ്റ് വീണ കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹം ഇവിടെ കൊണ്ടുവരുമ്പോൾ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. നിങ്ങൾ എന്തിനാണ് ഇവരെ വെടിവെച്ച് കൊന്നത് എന്ന ചോദ്യം ഭരണകൂടത്തിന് മുന്നിൽ ആരും ഉന്നയിച്ചില്ല.
അതിനെ നൈതികമായി ഏറ്റെടുക്കുകയാണ് വാസുവേട്ടൻ ചെയ്ത്. സമൂഹത്തിൽ അനാവശ്യമായി ഒരാൾ കൊല്ലപ്പെടാൻ പാടില്ലെന്നും അയാൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും വിശ്വസിക്കുന്ന പൗരൻ എന്ന നിലയിലാണ് വാസുവേട്ടൻ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തത്. നമ്മുടെ ഭരണഘടനയിലെ പ്രതിഷേധിക്കാനുള്ള മൗലികമായ അവകാശത്തെയാണ് വാസുവേട്ടാൻ വിനിയോഗിച്ചത്. ആ ഒറ്റക്കാരണത്താലാണ് വാസുവേട്ടനെ ജയിലിൽ അടച്ചത്.
ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ വാസുവേട്ടൻ സജീവമായി പങ്കെടുത്തു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തി. സർക്കരിന്റെ നിലനിൽപിനെ അക്രമപരമായി നേരിടാത്ത പ്രതിഷേധമാണ് നടത്തിയത്. സർക്കാരിനെ തകർക്കാനുള്ള നടപടിയാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം പ്രതിഷേധം നടത്താം. ആ അവകാശമാണ് വാസിവേട്ടൻ ഉപയോഗിച്ചത്. ഈ പ്രതിഷേധത്തിൽ മാത്രമല്ല ബഹുജന സമരങ്ങളിൽ വാസുവേട്ടൻ സജീവമായി പങ്കെടുത്തു. അതിന്റെ വരും വരായ്കകളെക്കുറിച്ച് അദ്ദേഹം അലോചിക്കാറില്ലെന്നും സണ്ണി പറഞ്ഞു.
കൺവെൻഷൻനിൽ എം.കെ രാഘവൻ എം.പി, തമ്പാൻ തോമസ്, കെ.സി ഉമേഷ് ബാബു, അഡ്വ. പി.എ പൗരൻ, എൻ. സുബ്രമണ്യൻ, കുസുമം ജോസഫ്, എം.എൻ രാവുണ്ണി, അംബിക, കരിങ്കൽകുഴി കൃഷ്ണൻ, സി.പി റഷീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.