തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സാ വിഭാഗത്തിൽ ആത്മഹത്യകൾ തുടർക്കഥയാകുന്നു; കോവിഡ് ചികിത്സാ വിഭാഗം സംശയത്തിെൻറ കരിനിഴലിൽ. കോവിഡ് നിരീക്ഷണത്തിലായിരുന്ന കൊട്ടാരക്കര ഇട്ടിവ പഞ്ചായത്തിൽ പാഞ്ഞാറേ വയലാ അൻസാ നിവാസിൽ നിസാറുദീെൻറ (53) ആത്മഹത്യയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വിഭാഗത്തിൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മുറിയിൽ വ്യാഴാഴ്ച രാവിലെയാണ് നിസാറുദീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് നെടുമങ്ങാട് ആനാട് സ്വദേശി ഉണ്ണി, നെടുമങ്ങാട് സ്വദേശി മുരുകേശൻ എന്നിവർ മെഡിക്കൽ കോളജിൽ തൂങ്ങിമരിച്ചത്.
ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഉണ്ണിയുടെയും കോവിഡ് രോഗബാധ സംശയിച്ച് പ്രവേശിപ്പിച്ചിരുന്ന മുരുകേശെൻറയും ആത്മഹത്യകൾ മെഡിക്കൽ കോളജിനെതിരെ വ്യാപക ആരോപണങ്ങൾക്ക് വഴിതെളിച്ചിരുന്നു. സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിടുകയും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ഒരാൾകൂടി നിരീക്ഷണമുറിയിൽ തൂങ്ങിമരിച്ചത്.
മരത്തിൽനിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനെട്ടാം വാർഡിൽ ചികിത്സയിൽ തുടരവെ ഈ വാർഡിൽ ചികിത്സയിലായിരുന്ന മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് നിസാറുദീനെ കോവിഡ് നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റാൻ കാരണം. രോഗം സ്ഥിരീകരിക്കാൻ ഇയാളുടെ സ്രവം പരിശോധനക്കയച്ച് ഫലം കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് പാർപ്പിച്ചിരുന്ന മുറിയിൽ ഇയാൾ തൂങ്ങിമരിച്ചത്. അതേസമയം വ്യാഴാഴ്ച രാവിലെ പുറത്തുവന്ന ഇയാളുടെ സ്രവപരിശോധന ഫലം നെഗറ്റിവായിരുന്നു.
കോവിഡ് വാർഡിൽനിന്ന് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിപ്പോയി തിരികെയെത്തിച്ച ഉണ്ണിയെ നിരീക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയായിരുന്നു. ഈ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തത്തിന് പിന്നാലെയാണ് മുരുകേശനും ഉണ്ണിയും ജൂൺ പത്തിന് ആത്മഹത്യ ചെയ്തത്.
കോവിഡ് വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്കുവേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ധെൻറ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തുമെന്നും സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കുന്നതിന് പൊലീസുകാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നുമൊക്ക പറഞ്ഞ് പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതരും മീഡിയ സെല്ലും വീണ്ടും വിവാദക്കുരുക്കിൽ അകപ്പെട്ടിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.