ആലപ്പുഴ: സി.പി.എം പാർട്ടിവിട്ട് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ. ജി. സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്താണെന്ന് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. വായിൽ തോന്നുന്നത് വിളിച്ചുപറയുന്നു. ചെയ്ത പ്രവർത്തികൾ പറയേണ്ടി വന്നാൽ ജി. സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. പാർട്ടിയിൽ സുധാകരൻ ആരെയും വളർത്തിയിട്ടില്ല. നിരവധി വിദ്യാർഥി-യുവജന നേതാക്കളുടെ ഭാവി തകർത്തു. തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നാണ് ജി. സുധാകരന്റെ നിലപാടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീ ജി. സുധാകരന് ആലപ്പുഴ ജില്ലയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാർഥി യുവജനരംഗത്ത് പ്രവർത്തിക്കുന്നവരെല്ലാം മദ്യപാനികൾ ആണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന പുതിയ രീതിയും ഇപ്പോൾ ജി. സുധാകരൻ സ്വീകരിക്കുകയാണ്. ജി. സുധാകരൻ നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്ത് നേതൃത്വ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന നിലയിൽ ഒരു നേതാവിനെയും വളർത്തിയില്ല. ഒട്ടനവധിയായ വിദ്യാർഥി യുവജന നേതാക്കളുടെ ഭാവി തന്നെ തകർത്തു കളഞ്ഞു. തനിക്ക് കീഴ്പ്പെടുന്ന വരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സി.പി.എമ്മിലും വർഗ്ഗബഹുജന സംഘടനകളിൽ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാർത്ഥി യുവജനരംഗത്ത് ശ്രീ ജി സുധാകരൻ വളർത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ...? എച്ച്. സലാം, കെ.ടി. മാത്യു, മനു സി. പുളിക്കൽ, ആർ. രാഹുൽ, അനസ് അലി ഇങ്ങനെ എടുത്തു പറയാൻ കഴിയുന്ന ഒട്ടനവധിയായി വരുന്ന നേതാക്കൾ വിദ്യാർത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാൻ കഴിവുള്ളവരായിരുന്നു അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളിൽ ആരും വരരുത് എന്നുള്ള ജി. സുധാകരന്റെ നിലപാടുകൾ ആയിരുന്നു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തിക്കുന്ന സഖാവ് സി.എസ്. സുജാതയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം. ശിവപ്രസാദും സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാൻ സംസ്ഥാന നേതാവായതിന് ശേഷമാണ്. ശ്രീ ജി. സുധാകരൻ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കിൽ രണ്ടാളുകൾക്കും സംസ്ഥാന ഭാരവാഹികൾ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോൾ താൻ ചെയ്ത ഹീന പ്രവർത്തികളെ സംബന്ധിച്ച് ഞങ്ങൾക്കും പറയേണ്ടിവരും. അത് അതൊക്കെ പറഞ്ഞാൽ തലയിൽ മുണ്ട് ഇട്ട് നടക്കേണ്ടിവരും അത് ഓർമയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ജി. സുധാകരൻ ഒരു Political Psychopath ആണ്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.