തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അധ്യാപക സംഘടനകളുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ മന്ത്രി വിളിച്ചു ചേർത്തു.
സ്കൂൾ പ്രവേശനോത്സവം വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അവധിക്കാല അധ്യാപക സംഗമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തും. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മെയ് 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോൺക്ളേവ് സംഘടിപ്പിക്കും. ഈ മേഖലയിലെ വിദഗ്ധർ കോൺക്ളേവിൽ പങ്കെടുക്കും.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതിക്ക് യോഗങ്ങൾ രൂപം നൽകി. അധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,സ്കൂൾ ക്യാമ്പസ് ശുചീകരണം, ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണം, എസ്എസ്എൽസി പരീക്ഷക്ക് പേപ്പർ മിനിമം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്തെ എല്ലാ അധ്യാപക സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡി.ഡി, ആർ.ഡി.ഒ, ഡി.ഇ.ഒ, എ.ഇ.ഒ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ഷാനവാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.