സംസ്ഥാന സാമ്പത്തിക സ്ഥിതി: ധവളപത്രം പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാൽ, അതിന് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാന്റിൽ നടപ്പ് സാമ്പത്തിക വർഷം 6,716 കോടി രൂപയുടെ കുറവുണ്ടായി. മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിന് കീഴിലെ സ്ഥാപനങ്ങൾ എടുത്ത വായ്പകൾ സർക്കാർ കടമായി കണക്കിലെടുത്തും നടപ്പ് വർഷത്തെ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രസർക്കാർ ഇതോടൊപ്പം, വെട്ടിച്ചുരുക്കി.

ഇതോടൊപ്പം സേവന നികുതി നടപ്പിലാക്കിയപ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിനാൽ ഈ ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്തിന് ഏതാണ്ട് ഒൻപതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. 2022 ജൂൺ വരെയുള്ള സർക്കാരിന് കാലയളവിൽ നിയമപ്രകാരം ലഭിക്കേണ്ട ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിലെ കുടിശ്ശികമാത്രം വകുപ്പ് തല കണക്കുകൾ പ്രകാരം 750 കോടി രൂപക്ക് മുകളിൽവരും.

അതേ സമയം സംസ്ഥാനത്തെ ചെലവുകൾ വെട്ടിച്ചുരുക്കൽ വരുത്തുക പ്രായോഗികമല്ല. അതിനാലാണ് സംസ്ഥാനത്ത് പൊടുന്നനെ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എം.കെ മുനീർ, മഞ്ഞളാംകുഴി അലി, പി.ഉബൈദുള്ള, ടി.വി ഇബ്രാഹിം എന്നിവർക്ക് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.  

Tags:    
News Summary - State financial situation: KN Balagopal said there is no need to issue a white paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT