തിരുവനന്തപുരം:സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും പോലീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും വാര്‍ഡ്തലം വരെ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് ഇടപെടാനുളള സംവിധാനം വാര്‍ഡ്തലം വരെ ഉണ്ടാകണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും.
ഏത് വിഷയത്തിലും നീതിയുടേയും ന്യായത്തിന്‍റേയും പക്ഷത്താണ് പൊലീസ് നിലകൊളളുക എന്ന ബോധ്യം സൃഷ്ടിക്കുന്നതിന് ഉതകുന്ന സമീപനവും പ്രവര്‍ത്തനവും പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിലും കേസ് അന്വേഷിക്കുന്നതിലും കേരളാ പോലീസ് കൈവരിച്ച നേട്ടം രാജ്യം അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.