ഗോവിന്ദച്ചാമിക്ക് പിന്നിൽ വൻ ലഹരിമരുന്ന് മാഫിയ -അഡ്വ. ആളൂർ

തൃശൂര്‍: മുംബൈ പനവേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വക്കാലത്ത് തന്നെ ഏല്‍പിച്ചതും ഫീസ് തന്നതുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍ പറഞ്ഞതായി ഒരു മലയാളം വാര്‍ത്താ ചാനല്‍. ഇത് ഒരു മയക്കുമരുന്ന് സംഘമാണെന്നും ഗോവിന്ദച്ചാമിയുടെ പിന്നില്‍ ഇവരാണെന്നും ആളൂര്‍ പറഞ്ഞതായി ഈ ചാനല്‍ അവകാശപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുന$പരിശോധനാ ഹരജി പരിഗണിക്കുമ്പോള്‍ കേസ് വഴിതെറ്റിക്കാനുള്ള ശ്രമമാണ് ആളൂരിന്‍േറതെന്ന് സൗമ്യയുടെ മാതാവ് സുമതി പറഞ്ഞതായും ചാനല്‍ പറയുന്നു. ട്രെയിനില്‍ മോഷണവും ലഹരി മരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. ഈ  സംഘത്തിന്‍െറ പല കേസുകളും മുമ്പും ഇപ്പോഴും താന്‍ നടത്തിയിട്ടുണ്ടെന്ന് ആളൂര്‍ അവകാശപ്പെടുന്നു. സൗമ്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നത് കെട്ടിച്ചമച്ചതാണെന്നും മോഷണം മാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ ലക്ഷ്യമെന്നും ആളൂര്‍ പറഞ്ഞു.

ആളൂരിന്‍െറ വെളിപ്പെടുത്തലിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. നേരത്തേ, ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് ബന്ധം, ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, മലയാളികള്‍ക്ക് ബന്ധമുണ്ടോ, ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദച്ചാമിക്കെതിരെയുള്ള കേസുകള്‍, അവയുടെ വിശദാംശങ്ങള്‍, സ്വഭാവങ്ങള്‍, ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സ് എന്നിവയാണ് പ്രധാനമായും അന്വേഷിക്കുകയത്രേ.

അതിനിടെ, സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത് സംബന്ധിച്ച തര്‍ക്കത്തില്‍ ഡോ. ഉന്മേഷിന്‍െറ മാനനഷ്ട ഹരജിയില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും ഫോറന്‍സിക് സര്‍ജനുമായിരുന്ന ഡോ. ഷേര്‍ളി വാസുവിനോട് ഹാജരാകാന്‍ തൃശൂര്‍ സി.ജെ.എം കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയില്‍ ഡോ. ഉന്മേഷ്, അന്ന് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസുവിന്‍െറ നിഗമനങ്ങള്‍ക്ക് വിരുദ്ധമായി മൊഴി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഡോ. ഉന്മേഷിന്‍െറ അഭിപ്രായം പ്രതിഭാഗത്തിനെ സഹായിക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

സര്‍ക്കാര്‍തലത്തില്‍ രണ്ടുതവണ ഉന്മേഷിനെതിരെ അന്വേഷണം നടത്തിയപ്പോള്‍ ഒരാളൊഴികെയുള്ളവര്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത് ഉന്മേഷാണെന്ന് മൊഴി നല്‍കി. സൗമ്യ കേസില്‍ സുപ്രീംകോടതി ഗോവിന്ദച്ചാമിക്കുള്ള വധശിക്ഷ റദ്ദാക്കി വിധി പുറപ്പെടുവിച്ചശേഷം വീണ്ടും ഉന്മേഷിനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഡോ. ഉന്മേഷ് തൃശൂര്‍ സി.ജെ.എം കോടതിയില്‍ മാനനഷ്ടത്തിന് ഹരജി ഫയല്‍ ചെയ്തത്. ഇത് ഈ മാസം ഏഴിന് പരിഗണിക്കും.

 

 

Tags:    
News Summary - Soumya murder case adv. ba aloor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.