കൊച്ചി: എല്ലാ സമുദായങ്ങളുടെയും സാമൂഹിക സാമ്പത്തിക സ്ഥിതി കണ്ടെത്താനുള്ള സമഗ്ര സർവേ സംബന്ധിച്ച കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഹൈകോടതി.
സമഗ്ര സർവേ സംബന്ധിച്ച ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഈ ആവശ്യമുന്നയിച്ചത്. മുന്നാക്ക ജനവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിശദീകരണത്തിന് സർക്കാർ 10 ദിവസത്തെ സമയം തേടിയതിനെത്തുടർന്ന് ഹരജി വീണ്ടും ഫെബ്രുവരി 22ന് പരിഗണിക്കാൻ മാറ്റി.
ഓരോ വാർഡിലെയും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് വീട് തെരഞ്ഞെടുത്ത് സർവേ നടത്തി മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്തുന്ന നടപടി ചോദ്യം ചെയ്താണ് എൻ.എസ്.എസിന്റെ ഹരജി.
എന്നാൽ, മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സഹായം നൽകുന്നതിനുള്ള വിവരശേഖരണത്തിന് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമീഷനാണ് സാമ്പത്തിക സർവേ നടത്തുന്നതെന്നും ഇത്തരക്കാർക്ക് വീട് ഉൾപ്പെടെയുള്ള സഹായം നൽകുന്നതിനുള്ള ശിപാർശകൾ നൽകാനാണ് സാമ്പിൾ സർവേയെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.