തുടർച്ചയായ ഭരണം അഴിമതിയിലേക്ക് നയിക്കും, പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത് - സച്ചിദാനന്ദൻ

തൃശൂര്‍: രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. മുന്ന‍ണികൾ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും ഇതുതന്നെയാണ് പറയുകയെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണ്.

തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്‍റെ കാര്യത്തിലും സാക്ഷരത കാര്യത്തിലും ഒക്കെ ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരുന്നു. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. വർഗീയമല്ലാത്ത വലിയ ന്യൂനപക്ഷം കേരളത്തിലുണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷങ്ങളെ പിന്തുണക്കണം. ഹിന്ദുത്വ നേതൃത്വത്തിന്‍റെ കാലത്ത് അത് കമ്മ്യൂണിസ്റ്റുകാരുടെ കടമയാണ്. ഇത് കമ്മ്യൂണിസ്റ്റുകാർ മറന്നുപോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീ നാരായണഗുരുവിന്റെ ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാൾ വലുതാക്കി കാണിക്കുന്നു. ഇത് പാർട്ടിക്ക് നല്ലതല്ല. വർഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ട്. പാർട്ടി ഇത് മറന്നുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദൻ സൂചിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണ തുടർച്ചയിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽ.ഡി.ഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Continuous rule will lead to corruption, it is better to sit in the opposition - Sachidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.