ദമ്പതിമാരെ വീടുകയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ
പട്ടാപ്പകൽ ദമ്പതിമാരെ വീടുകയറി ആക്രമിച്ച ആറംഗ സംഘം അറസ്റ്റില്‍
വര്‍ക്കല: പട്ടാപ്പകൽ ദമ്പതിമാരെ വീടുകയറി ആക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റിലായി. ചെമ്മരുതി മുരിങ്ങവിള വീട്ടില്‍ വിജിത്ത് (21), ചെമ്മരുതി ഇടവിള വീട്ടില്‍ പ്രശാന്ത് (20), ചെമ്മരുതി പുത്തന്‍വീട്ടില്‍ രാജീവ് (23), ചെമ്മരുതി ചരുവിള വീട്ടില്‍ ശ്രീജിത്ത് (23), ചെമ്മരുതി വലിയപൊയ്ക വീട്ടില്‍ അനൂപ് (19), ചെമ്മരുതി പുത്തന്‍വിള വീട്ടില്‍ മുകുന്ദന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചെമ്മരുതി കുന്നുവിള കോളനിയില്‍ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതും പറഞ്ഞു വിലക്കിയ ദമ്പതിമാരെയാണ് സംഘം ചേർന്ന് വീടുകയറി ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ മേയ് 29ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
കുന്നുവിള ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഷിബു, ഗീത ദമ്പതികളെയും മക്കളെയുമാണ് യുവാക്കൾ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഷിബുവിന്‍റെ വീട്ടിലെത്തിയ യുവാക്കള്‍ വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. വീട്ടുപകരണങ്ങളും പാകം ചെയ്തുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു. തുടര്‍ന്ന് ഷിബുവിനെയും ഭാര്യ ഗീതയെയും മക്കളെയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രതികളിലൊരാള്‍ ഷിബുവിന്‍റെ ബന്ധുവാണ്. യുവാക്കള്‍ സ്ഥിരമായി വീടിന്പരിസരത്ത് കഞ്ചാവും മറ്റ് പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതും വിലക്കിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു. അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.