സിദ്ധാര്‍ഥന്‍റെ മരണം: പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത് വി.സി; ഗവർണർക്ക് പരാതി നൽകുമെന്ന് പിതാവ്

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ തിരിച്ചെടുത്ത് വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ. സിദ്ധാർഥനെ ആൾക്കൂട്ട വിചാരണ നടത്തിയതിനും ക്രൂരമായി മർദിച്ചതിനും കോളജ് അധികൃതർ എടുത്ത നടപടിയാണ് പുതുതായി ചുമതലയേറ്റ വി.സി റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് വി.സിയുടെ നടപടിയെന്നും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം, വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് സിദ്ധാർഥന്‍റെ പിതാവ് ടി. ജയപ്രകാശ് അറിയിച്ചു. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വൈസ് ചാൻസലറു​ടെ ഇഷ്ടപ്രകാരമാണ്. അദ്ദേഹത്തിന് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർഥൻ സ്വയം മുറിവേൽപിച്ചെന്ന് വി.സി പറയും. എസ്.എഫ്‌.ഐ ട്രെയിനിങ് കിട്ടിയ ഭീകര സംഘടനയാണ്. മറ്റു വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകാനാണ് അവരെ റാഗിങ് സ്ഥലത്ത് കൊണ്ടുപോയത്.

സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കും. അറസ്റ്റ് ചെയ്യേണ്ടവർക്ക് ചെയ്യാം. തന്റെ മകൻ അനുഭവിച്ചതിനേക്കാൾ കൂടുതൽ അപമാനവും പീഡനവും തനിക്ക് സഹിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ സിദ്ധാര്‍ഥന്‍റെ മൃതദേഹം കണ്ടെത്തിയത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വെച്ച് മർദിച്ചെന്നുമുള്ള ആന്‍റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു.  

Tags:    
News Summary - Siddharth's death: VC takes back 33 expelled students; The father will file complaint to the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.