തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കിടയിൽ ഷിഗല്ല ഉൾപ്പെടെയുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ. യാത്രയ്ക്ക് മുൻപും യാത്രയ്ക്കിടയിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധി വരെ രോഗബാധ തടയാനാകുമെന്ന് യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു.
ഷിഗല്ല: പ്രതിരോധം എങ്ങനെ?
യാത്ര തിരിക്കുന്നതിന് മുൻപായി സന്ദർശിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലുള്ള രോഗസാധ്യതകളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കണം. യാത്രയിലുടനീളം വ്യക്തിശുചിത്വവും ഭക്ഷണശുചിത്വവും പാലിക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
കൈകൾ വൃത്തിയായി സൂക്ഷിക്കുക: ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശേഷവും, ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കുട്ടികളുടെ ഡയപ്പർ മാറ്റിയ ശേഷവും രോഗികളെ പരിചരിക്കുന്നതിന് മുൻപും ശേഷവും കൈകൾ വൃത്തിയാക്കേണ്ടതുണ്ട്. വെള്ളവും സോപ്പും ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. എന്നാൽ കൈകളിൽ കടുത്ത അഴുക്കോ എണ്ണമയമോ ഉണ്ടെങ്കിൽ സാനിറ്റൈസർ പൂർണ്ണമായി ഫലപ്രദമാകില്ല.
ഭക്ഷണവും വെള്ളവും: വിദേശയാത്രകളിൽ സുരക്ഷിതമല്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണെങ്കിലും ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പച്ചക്കറികൾ, വേവിക്കാത്ത പഴവർഗ്ഗങ്ങൾ, ടാപ്പ് വെള്ളം, ടാപ്പ് വെള്ളത്തിൽ നിന്നുണ്ടാക്കുന്ന ഐസ്, പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കണം. തെരുവ് കച്ചവടക്കാരിൽ നിന്നുള്ള ഭക്ഷണവും വാങ്ങരുത്. നന്നായി തിളപ്പിച്ചാറിയതോ ആവി പറക്കുന്നതുമായ ചൂടുള്ള ഭക്ഷണം, സ്വയം തൊലി കളഞ്ഞ് കഴിക്കാവുന്ന പഴങ്ങൾ, ബോട്ടിലുകളിലും ക്യാനുകളിലും വരുന്ന പ്രോസസ്ഡ് പാനീയങ്ങൾ, ചൂടുള്ള ചായ, കാപ്പി എന്നിവ സുരക്ഷിതമാണ്.
ലക്ഷണങ്ങളും ചികിത്സയും:
സാധാരണയായി ഇത്തരം അതിസാര ലക്ഷണങ്ങൾ കഠിനമാകാറില്ല. ആന്റിബയോട്ടിക്കുകളുടെ സഹായമില്ലാതെ തന്നെ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഇത് ഭേദമാകാറുണ്ട്. അതിസാരം ബാധിച്ചാൽ ധാരാളം ദ്രവരൂപത്തിലുള്ള ആഹാരങ്ങളും വെള്ളവും കുടിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. രോഗലക്ഷണങ്ങൾ കഠിനമാവുകയോ പ്രത്യേക ആരോഗ്യപരിഗണന ആവശ്യമുള്ള വിഭാഗത്തിൽപ്പെട്ടവർക്കോ മാത്രമേ ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കാറുള്ളൂ. അതും കൃത്യമായ അളവിൽ മാത്രമേ കഴിക്കാവൂ.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
താഴെ പറയുന്ന ഗുരുതര ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം: മലത്തോടൊപ്പം രക്തം കാണപ്പെടുകയോ അതിസാരം മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയോ ചെയ്താൽ, വായളക്കുമ്പോൾ 102 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതൽ കടുത്ത പനി ഉണ്ടായാൽ, ദ്രവരൂപത്തിലുള്ള ആഹാരം പോലും ഉള്ളിലിറക്കാൻ കഴിയാത്ത വിധം വിട്ടുമാറാതെ ഛർദ്ദിക്കുക, കടുത്ത നിർജ്ജലീകരണ ലക്ഷണങ്ങൾ കാണിക്കുക (മൂത്രത്തിന്റെ അളവ് വളരെ കുറയുക, വായയും തൊണ്ടയും വരളുക, എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.