പാലക്കാട്: സെൻസസിന് വിവരങ്ങൾ നൽകാൻ തയാറായില്ല. പൊലീസും ഡെപ്യൂട്ടി തഹസിൽദാരും വീടിലെത്തിയപ്പോൾ വിവരങ്ങൾ നൽകി. സംഭവം അങ്ങ് പാലക്കാടാണ്, കൊടുമ്പ് പോളിടെക്നിക് കോളജിന് സമീപം മരുത റോഡ് പഞ്ചായത്തിൽ താമസിക്കുന്ന ആളാണ് സെൻസസ് എടുക്കാൻ വന്ന ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകാൻ തയാറാകാതിരുന്നത്.
സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനായി പലതവണ വീട്ടിലെത്തിയിട്ടും ഇയാൾ വിവരങ്ങൾ നൽകാൻ തയാറായില്ല. പൊലീസും ഡെപ്യൂട്ടി തഹസിൽദാരും വീട്ടിലെത്തുകയും നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തതോടെ ഒടുവിൽ വിവരങ്ങൾ നൽകി തടിയൂരുകയായിരുന്നു. ഇയാൾ മുമ്പ് ചിറക്കാട് ഭാഗത്ത് താമസിച്ചിരുന്നതായും പറയുന്നുണ്ട്.
ദിവസങ്ങൾക്കു മുമ്പ് വനിത എന്യൂമറേറ്റർ ഇയാളുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോൾ നൽകാൻ തയാറായില്ല. 'എന്തിന് എല്ലാം പറഞ്ഞുതരണമെന്നാണ്' ഈ വ്യക്തി ചോദിച്ചത്. 'വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തില്ലേയെന്നും ആദ്യം എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും' ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് സെൻസസ് സൂപ്പർവൈസറും മറ്റൊരു ദിവസം വില്ലേജ് ഓഫിസറും വീട്ടിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു ഇയാളുടെ മറുപടി.
ഇതോടെ, ജില്ല സെൻസസ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. ഇവർ മുഖേന കസബ പൊലീസും ഡെപ്യൂട്ടി തഹസിൽദാർ അജിത്കുമാറും മറ്റു ഉദ്യോഗസ്ഥരും വ്യക്തിയുടെ വീടുതേടി എത്തുകയായിരുന്നു. തുടർന്ന് വിവരങ്ങൾ ചോദിച്ചറിയുകയും നൽകാൻ തയാറായില്ലെങ്കിൽ സെൻസസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കേണ്ടിവരുമെന്നും പൊലീസും ഉദ്യോഗസ്ഥരും അറിയിക്കുകയായിരുന്നു. തുടർന്ന് വിവരങ്ങൾ നൽകി തടിയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.