കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പൊലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പൊലീസിന് കൈമാറിയെന്നും പരാതിയില്‍ പറയുന്നു.
ഏഴ് വര്‍ഷമായി കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ഷിയാസ് കരീം പലതവണയായി പണം തട്ടിയെടുത്തതായാണ് യുവതിയുടെ പരാതി. തിങ്കളാഴ്ച രാവിലെയാണ് ബിസിനസുകാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. 2023 ജൂണിലാണ് ഷിയാസ് കരീമിനെ സമൂഹമാധ്യമം വഴി പരിചയപ്പെടുന്നത്. പരിചയം പിന്നീട് സൗഹൃദമായി. 2024 ഷിയാസിനൊപ്പം ലിവിങ് റിലേഷനിലായി. ആദ്യ ഘട്ടത്തില്‍ പലപ്പോഴായി 10 ലക്ഷം രൂപ ഷിയാസ് വാങ്ങിച്ചു. തന്‍റെ കുടുംബ സ്വത്ത് വിറ്റ കാര്യം അറിഞ്ഞതോടെ ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ പിന്നെയും വാങ്ങി. ജിം തുടങ്ങിയാല്‍ അതില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി. ആജീവനാന്തം ഒപ്പം നിര്‍ത്താമെന്ന് വാഗ്ദാനം നല്‍കിയെന്നും യുവതി പരാതിയിൽ പറയുന്നു.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കിയപ്പോള്‍ ഷിയാസ് മറ്റൊരു വിവാഹം കഴിക്കണമെന്ന് പറഞ്ഞു. ഇതിനിടയിലും ലൈംഗിക ചൂഷണം തുടര്‍ന്നു. വിവാഹത്തിനായി വസ്ത്രങ്ങള്‍ എടുക്കാനും വിവാഹ സല്‍ക്കാരം നടത്താനുമെല്ലാം കൈയില്‍നിന്ന് ഷിയാസ് പണം വാങ്ങി. വിവാഹ ശേഷവും താനുമായി ഷിയാസ് അടുപ്പം തുടര്‍ന്നുവെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും യുവതി പറയുന്നു. കൊച്ചിയിലും കോഴിക്കോടും പല ഹോട്ടലുകളിലുംവെച്ച് ലൈംഗിക ചൂഷണത്തിന് ഇരയായി. പിന്നീട് ഷിയാസിനൊപ്പമുള്ള നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ഇതുൾപ്പെടെ ആകെ 49 ലക്ഷം രൂപ തട്ടിയെടുത്തായും യുവതി പരാതിയിൽ പറയുന്നു.
എന്നാല്‍, യുവതി പല തവണ പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തിയെന്നും ഷിയാസ് കരിം പറഞ്ഞു. യുവതിക്കെതിരെ പെരുമ്പാവൂര്‍ പൊലീസിൽ ഷിയാസ് കരീം പരാതി നൽകുകയും ചെയ്തു. പരാതിയില്‍ അന്വേഷണം തുടരുകയാണ്. നേരത്തേയും ഇയാൾക്കെതിരെ ലൈംഗിക ചൂഷണ പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.