പാലക്കാട്: തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രവും വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ നൽകലുമുൾപ്പെടെയുള്ള തീവ്രയജ്ഞ നടപടികൾക്കൊരുങ്ങി തദ്ദേശവകുപ്പ്. തെരുവുനായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനുമായി കൊണ്ടുവരുന്നവർക്ക് 500 രൂപ പ്രതിഫലം നൽകാനും നായ് പിടിത്തക്കാർക്ക് ( ഡോഗ് കാച്ചേഴ്സ്) 300 രൂപ നൽകാനും മാർഗരേഖയിൽ നിർദേശിച്ചു.
200 രൂപ നായയെ കൊണ്ടുവരാനുള്ള ചെലവിനായും വകയിരുത്താം. എ.ബി.സി കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് തുക കൈപ്പറ്റാം. ഓരോ പ്രദേശത്തെയും ആനിമൽ ഫീഡേഴ്സിന്റെ സഹായത്താൽ നായ്ക്കളെ പിടികൂടാം. കൂടുതൽ ആക്രമണകാരികളായ നായ്ക്കളുള്ള പ്രദേശങ്ങളിൽ സമ്പൂർണ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കണം. സ്കൂൾ പരിസരങ്ങൾക്ക് മുൻഗണന വേണം.
ആക്രമണകാരികളായ നായകളെ അഭയകന്ദ്രങ്ങളിൽ പാർപ്പിക്കണം. നിലവിൽ കണ്ടെത്തിയ ഹോട്ട് സ്പോട്ടുകളിലും ഹോട്ട്സ്പോട്ടുകൾ ഇനി കണ്ടെത്തുന്ന തദ്ദേശസ്ഥാപനങ്ങളിലും ഉടൻ അഭയകേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിക്കാൺ. ഇവിടെ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഷെൽറ്റർ മാനേജ്മെന്റ് ഗ്രൂപ്പ് രൂപവത്കരിക്കണം.
സംസ്ഥാനതല സമിതിക്ക് പുറമെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും ജില്ല കലക്ടർ കോ ചെയർമാനായും ജില്ലതല കമ്മിറ്റി രൂപവത്കരിച്ചാകണം പ്രവർത്തനം. വളർത്തുനായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഗ്രാമപ്രദേശത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകൾ ഐ.എൽ.ജി.എം.എസ് പോർട്ടൽ വഴി സമർപ്പിക്കണം. മൂന്ന് ദിവസത്തിനകം വാക്സിനേഷൻ പൂർത്തീകരിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത് കൈമാറണം.
കടിയേൽക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രഥമ ശുശ്രൂഷ തുടങ്ങിയവയിൽ വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും മാതാപിതാക്കൾക്കും തദ്ദേശ സ്ഥാപന തലത്തിൽ പരിശീലനം നൽകും. തെരുവുനായ് പ്രശ്നം സംബന്ധിച്ച സേവനങ്ങൾക്കായി ടോൾ ഫ്രീ നമ്പർ പ്രസിദ്ധപ്പെടുത്തും. വാക്സിനേഷൻ, അഭിയകേന്ദ്രങ്ങൾ സജ്ജമാക്കൽ, ശുചിത്വയജ്ഞം, കാമ്പയിൻ എന്നിവ ഉൾപ്പെടുത്തി അടിയന്തിര കർമ പരിപാടി പ്രാദേശിക തലത്തിൽ രൂപവത്കരിക്കാനും തദ്ദേശവകുപ്പ് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.