തിരുവനന്തപുരം: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിച്ചെന്നും തനിക്കെതിരെ നടന്നത് മോശം മാധ്യമ പ്രവർത്തനമെന്നും ശശി തരൂർ എം.പി. തന്‍റെ ജീവിതത്തിലെ വ്യക്തിപരമായ ദുരന്തത്തെ ചിലർ നേട്ടത്തിനായി ഉപയോഗിക്കുന്നു. ചില മാധ്യമങ്ങൾ വലിയ കളവുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു. ഇത് മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം അല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
പുതിയൊരു മാധ്യമമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇരയുടെ വിശദീകരണം തേടാനും മാധ്യമങ്ങൾക്ക് സാധിക്കണം. ഇന്ത്യയിൽ ഒരു നീതിന്യായവ്യവസ്ഥയുണ്ട്. അതുപോലെ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാത്തരം അന്വേഷണങ്ങളിലും താൻ പൊലീസുമായി സഹകരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം സുനന്ദയുടെ മരണത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് തരൂരിെൻറ പ്രതികരണം.
സുനന്ദയുടെ മൃതദേഹം 307ാം നമ്പർ മുറിയിൽ നിന്ന് 345ാം നമ്പർ മുറിയിലേക്ക് മാറ്റിയെന്ന് ആരോപിക്കുന്ന 19 ഒാഡിയോ ടേപ് സംഭാഷണവും സുനന്ദയുമായി അടുപ്പമുള്ള ടി.വി ചാനൽ പ്രവർത്തകയും തരൂരിെൻറ സഹായി നാരായണനുമായുള്ള സംഭാഷണവും ടി.വി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ഡൽഹിയിലെ ലീല പാലസ് ഹോട്ടലിലാണ് ശശി തരൂരിെൻറ ഭാര്യയായ സുനന്ദ പുഷ്കറിനെ മൂന്ന് വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.