തിരുവനന്തപുരം: നീലക്കുയിൽ എന്ന് ചലച്ചിത്രത്തിലെ പാട്ടിലൂടെ പ്രസിദ്ധയായ ജാനമ്മ ഡേവിഡിന്റെ കൊച്ചുമകൾ ശാലിനി ലണ്ടനിൽനിന്ന് കുന്നുകുഴി എസ്. മണിയെ തേടി എത്തി. അമ്മൂമ്മയുടെ പാട്ടു പാരമ്പര്യമന്വേഷിച്ചാണ് അവർ തലസ്ഥാനത്ത് എത്തിയത്. അയ്യങ്കാളിയുടെ ജീവചരിത്രമെഴുതിയ മണിക്ക് ആദ്യം അൽഭുതമാണ് തോന്നിയത്. പിന്നീട് കാര്യങ്ങൾ വിശദമായി സംസാരിച്ചു. ചെറുപ്പത്തിൽ അമ്മൂമ്മയെ കണ്ടിരുന്നെങ്കിലും പാട്ടിനെക്കുറിച്ച് അറിയാനുള്ള ഓർമയുണ്ടായിരുന്നില്ല. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന, മലയാളം അറിയാത്ത ശാലിനിക്ക് ഇപ്പോൾ പാട്ടിനെക്കുറിച്ച് അറിയാൻ മോഹം തോന്നി. അങ്ങനെയാണ് സംഗീതഗവേഷകനായ രവിമേനോനെ ബന്ധപ്പെട്ടത്.
അമ്മൂമ്മയുടെ ചരിത്രം ആദ്യം രേഖപ്പെടുത്തിയ ആളെ കാണാനാണ് രവിമേനോനേയും കൂട്ടി മണിയുടെ വീട്ടിലെത്തിയത്. മലയാള സിനിമയുടെ ആദ്യ നായിക പി.കെ റോസിയുടെ ജീവിതം അന്വേഷിച്ചു നടക്കുമ്പോഴാണ് 2002 ൽ ജാനമ്മ ഡേവിഡിനെക്കുറിച്ച് അറിയുന്നതെന്ന് മണി മാധ്യമം ഓൺലൈനോട് പറഞ്ഞു. പി.കെ റോസി താമസിച്ചിരുന്നത് നന്ദൻകോട് ആണ്. അവിടെ അന്വേഷിച്ച് എത്തിയപ്പോൾ മലയാളത്തിലെ ചലച്ചിത്ര പിന്നണിഗായിക ജാനമ്മ ഡേവിഡിന്റെ സഹോദരി സുമതി സാമുവലിനെ കണ്ടു മുട്ടി.
അവരിൽ നിന്നാണ് ജാനമ്മ ഡെവിഡിനനെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചത്. പി. ഭാസ്കരനുമായുള്ള പരിചയമാണ് തമിഴ്നാട് റേഡിയോ നിലയത്തിൽ പാടിയിരുന്ന ജാനമ്മക്ക് നീലക്കുയിൽ എന്ന സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. കുന്നുകുഴി മണി നടത്തിയ അന്വേഷണമനുസരിച്ച് 1950 ൽ നല്ല തങ്ക എന്ന ചിത്രത്തിലാണ് അവർ ആദ്യം പാടിയത്. നീലക്കുയിൽ(1952), അമ്മ(1952), ആത്മശാന്തി(1952), ജയിൽ പുള്ളി (1957), മിന്നുന്നതെല്ലാം പൊന്നല്ല (1957), കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ(1988), മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988), ആയിരപ്പറ (1993) തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടി.1997 ൽ 82ാം വയസിലാണ് ജാനമ്മ ഡേവിഡ് അന്തരിച്ചത്. അതിനുശേഷം ആണ് കുന്നുകുഴി മണി ഈ പാട്ടുകാരിയെക്കുറിച്ച് അന്വേഷിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തത്.
ജാനമ്മ ഡോവിഡിന്റെ മൂത്ത മകൻ രാജൻ ജോർജിന്റെ മകളാണ് ശാലിനി. ചെന്നൈയിൽ ബിസിനസ് നടത്തിയിരുന്ന രാജനൊപ്പം വേളാച്ചേരിയിലെ വീട്ടിലായിരുന്നു അവർ അവസാനകാലം ചെലവിട്ടത്. 40-കാരിയായ ശാലിനി അന്ന് കുഞ്ഞായിരുന്നു. അമ്മ നേരത്തേ മരിച്ചു. പഠനം കഴിഞ്ഞ് ശാലിനി ഇംഗ്ലണ്ടിൽ ജോലിക്കുപോയി. ഭർത്താവ് വാഞ്ചി ബാലകൃഷ്ണനും ലണ്ടനിലാണ്. മുത്തശ്ശി പാടിയ 'എല്ലാരും ചൊല്ലണ്' എന്ന പാട്ടിന്റെ ചരിത്രം അന്വേഷിച്ചായകരുന്നു അവരുടെ യാത്ര. പി.കെ റോസിയെ ജീവസമരം മലയാളത്തിൽ അടയാളപ്പെടുത്തിയ കുന്നുകുഴി മണിക്ക്കാലം മായ്ക്കാത്ത അനുഭവമായി കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.