ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഓക്‌സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കര വലിയകുന്ന് കാട്ടില്‍ ഷാജിമോന്‍ (50) ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച ആരോപണത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അപാകത കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ആറിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി രണ്ടാം വാര്‍ഡിലാണ് സംഭവം. ഷാജിമോന്‍ മരിച്ചത് നെഞ്ചുവേദനയും കടുത്ത ശ്വാസമുട്ടലും മൂലമാണ്. ശ്വാസംമുട്ടല്‍ കൂടുതലായതിനാല്‍ സ്വകാര്യ ആശുപത്രിയിൽനിന്ന് ഓക്‌സിജന്‍ മാസ്ക് ഘടിപ്പിച്ചാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഡോക്ടര്‍ എത്തി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. സ്ട്രെച്ചറിൽ കിടത്തിയശേഷം ഓക്‌സിജന്‍ സിലിണ്ടര്‍ രോഗിയില്‍ ഘടിപ്പിച്ചു. എന്നാല്‍, ഓക്സിജൻ ലഭിക്കാതെ രോഗി അസ്വസ്ഥത പ്രകടിപ്പിക്കുകയും നില കൂടുതല്‍ വഷളാകുകയും ചെയ്തതിനെത്തുടർന്ന് ഉടൻ ഐ.സി.യുവില്‍ പ്രവേശിപ്പിെച്ചങ്കിലും മരണപ്പെട്ടു.
പരാതി നല്‍കിയാല്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മൃതദേഹം വിട്ടുനല്‍കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. പരാതിയില്ലെന്നുപറഞ്ഞ് പോസ്റ്റ്മോര്‍ട്ടം നടപടി ഒഴിവാക്കി ബന്ധുക്കള്‍ മൃതദേഹവുമായി ആശുപത്രി വിട്ടു. തുടര്‍ന്ന് സംസ്‌കാരച്ചടങ്ങിനുശേഷം അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഷാജിമോെൻറ സംസ്‌കാരം നടത്തി
ചങ്ങനാശ്ശേരി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ട ഷാജിയുടെ സംസ്‌കാരം നടത്തി. സി.എഫ്. തോമസ് എം.എല്‍.എ ഷാജിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. ഇവരുടെ പരാതി കേട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ഫോണില്‍ ബന്ധപ്പെട്ട് പരാതി അറിയിച്ചു. തുടര്‍ന്ന് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാമുദായിക പ്രവര്‍ത്തകര്‍ ഷാജിക്ക് വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ട് മൂന്നോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുണ്ടുകോട്ടയില്‍ സംസ്‌കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.