എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പാറോക്കോട്ട് ഹംസ-സക്കീന ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് ഷഹീൻ. കുടുംബം ജിദ്ദയിൽ പ്രവാസികളായിരുന്നതിനാൽ ഷഹീെൻറ ജനനവും ജിദ്ദയിലായിരുന്നു. ജിദ്ദയിലെ ഷാര തൗബയിൽ താമസിച്ചിരുന്ന ഫ്ലാറ്റിെൻറ വാതിൽ തുറന്നാൽ നേരെ എത്തുന്നത് പള്ളിയിലേക്ക്. വീടിെൻറ മുകളിൽ നിന്നാൽ അബൂബക്കർ സിദ്ദീഖ് മസ്ജിദിെൻറ മിനാരം തൊട്ടു തൊട്ടില്ല എന്ന പോലെ കൺമുന്നിൽ. പള്ളിയിൽനിന്നു കേട്ട മധുരമൂറുന്ന ഖുർആൻ പാരായണം ഷഹീെൻറ കാതിലും മനസ്സിലും തങ്ങിനിന്നു. ഉപ്പയുടെ തോളിലേറി പള്ളിയിലേക്ക് പോയ ആ കാലത്തെ കാഴ്ചയും അവെൻറ ഉള്ളിൽ പതിഞ്ഞു.
അങ്ങനെ പതിയെ ഇമാമിെൻറ ശ്രവണസുന്ദരമായ ഖുർആൻ പാരായണം അനുകരിച്ചുതുടങ്ങി. ഇക്കാലത്ത് സമപ്രായക്കാരെല്ലാം മറ്റു കളികളിൽ ഏർപ്പെടുമ്പോൾ ഷഹീൻ ഖുർആനിൽ അലിഞ്ഞുചേർന്നു. തെൻറ പത്താം വയസ്സിൽ കുടുംബം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. പക്ഷേ തെൻറ സ്വപ്നം പറിച്ചെറിയാൻ ഷഹീൻ തയാറായിരുന്നില്ല. താനൂരിലെ എം.ടി.ക്യൂവിൽ ഖുർആൻ പഠനത്തിനെത്തിയത് വഴിത്തിരിവായെന്ന് ഷഹീൻ പറയുന്നു. ശുഹൈബ് റഹ്മാൻ നജ്മി എന്ന ഹാഫിളിനെത്തന്നെ അധ്യാപകനായി കിട്ടിയത് അനുഗ്രഹമായി.
എം.ടി.ക്യൂവിലെ ആദ്യ നാളുകളിൽ ഉപ്പയെയും ഉമ്മയെയും വിട്ടുനിന്നതിെൻറ മനോവിഷമം ഏറെയായിരുന്നു. അവിടെ തന്നെ പിടിച്ച് നിർത്തിയത് ഉമ്മയുടെ സ്നേഹവും നിർബന്ധവുമായിരുന്നു. ഖുർആൻ പഠനവുമായി ഇഴുകിച്ചേർന്ന ഷഹീൻ മൂന്നു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട ദൗത്യം 18 മാസം കൊണ്ട് പൂർത്തിയാക്കി. ഹൈസ്കൂൾ , പ്ലസ്ടു പഠനത്തിനുശേഷം ബി.എ ഇംഗ്ലീഷിന് ഡൽഹി യൂനിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴും ഷഹീൻ ഖുർആനെ മറന്നില്ല. പഠനകാലത്ത് ദുൈബ എംബസിയിൽ റമദാനിൽ തറാവിഹ് നമസ്കാരത്തിന് ഇമാമായി നിന്നിരുന്നത് ഷഹീനായിരുന്നു. ബിരുദാനന്തര ബിരുദത്തിന് ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ചരിത്ര നിയോഗംപോലെ ആ വിളിയെത്തിയത്.
സുഡാനിൽ നടക്കുന്ന കടുത്ത മത്സരവേദി സ്വപ്നംകണ്ട് നടക്കുന്നതിനിടെയാണ് മക്കയിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മനഃപാഠ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അഹ്ലേ ഹദീസ് ഡൽഹിയിൽ നടത്തിയ ആൾ ഇന്ത്യ ഖുർആൻ പാരായണ, മനഃപാഠമത്സരത്തിൽ 2000ത്തിൽപരം മത്സരാർഥികളിൽനിന്ന് ഒന്നാം സ്ഥാനം നേടിയാണ് ഷഹീന് മക്കയിൽ നടക്കുന്ന ലോകോത്തര മത്സരത്തിലേക്ക് ടിക്കറ്റ് ലഭിച്ചത്. അങ്ങനെ 41ാം കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മനഃപാഠമത്സരത്തിനായി ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ ഷഹീന് കൈമുതലായി ഉള്ളതാകട്ടെ ചെറിയ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം മാത്രം. 103 രാജ്യങ്ങളിൽനിന്നും 143 മത്സരാർഥികൾ മാറ്റുരച്ച മനഃപാഠവും ശബ്ദസൗന്ദര്യവും എന്ന വിഭാഗത്തിൽ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ച 84 പേരിൽ നിന്ന് പത്താംസ്ഥാനം കരസ്ഥമാക്കി കേരളക്കരക്കും രാജ്യത്തിനും അഭിമാനമായാണ് ഷഹീൻ മടങ്ങിയത്. തെൻറ ആദ്യ രാജ്യാന്തര മത്സരം മക്കയിൽ നിന്നുതന്നെ തുടങ്ങാനായത് വലിയ പുണ്യമായാണ് ഷഹീൻ കരുതുന്നത്.
മക്കയിലെ മത്സരം പൂർത്തിയായശേഷം ഷഹീൻ നേരെ എത്തിയത് ജനിച്ചുവളർന്ന ജിദ്ദയിലേക്കായിരുന്നു. ഷാര തൗബയിൽ മസ്ജിദ് അബൂബക്കർ സിദ്ദീഖിൽ കയറി നമസ്കരിച്ചു. തന്നെ ഖുർആൻ പാരായണത്തിെൻറ മാസ്മരിക വലയത്തിലേക്ക് കൊണ്ടുവന്ന ഇമാമിനെ അന്വേഷിച്ചു.
ഡൽഹിയിലെ ‘സർഗ’ എന്ന സാംസ്കാരിക സംഘടനയുടെ പി.ആർ.ഒ ആയും ഷഹീൻ പ്രവർത്തിക്കുന്നു. ഈ സംഘടനയാണ് ന്യൂസിലൻഡിലുണ്ടായ പള്ളി ആക്രമണത്തിൽ മരണപ്പെട്ട കൊടുങ്ങല്ലൂരിലെ അൻസി അലി ബാവയുടെ കുടുംബത്തിനായി രംഗത്തിറങ്ങിയത്. 30
ലക്ഷം രൂപ വിദ്യാഭ്യാസ ലോണെടുത്തായിരുന്നു അൻസി അലി ബാവ ന്യൂസിലൻഡിലേക്ക് പഠിക്കാൻ പോയത്. ഈ വിഷയം ഡൽഹിയിലെ ന്യൂസിലൻഡ് ഹൈകമീഷണറെ വിവരമറിയിച്ചത് ഷഹീെൻറ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അൻസി അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വിചാരിച്ചതിൽ കൂടുതൽ ലഭ്യമാക്കാനായതും ഷഹീെൻറ ഓർമയിലെ അഭിമാനമാണ്. എം.എ സോഷ്യോളജി രണ്ടാം വർഷ വിദ്യാർഥിയായ ഷഹീെൻറ ലക്ഷ്യം ഇന്ത്യൻ ഫോറിൻ സർവിസ് നേടുക എന്നതാണ്. ഈ ആഗ്രഹത്തിനും ജിദ്ദയുമായി ബന്ധമുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖാണ് ഷഹീെൻറ റോൾ മോഡൽ. ഇദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും അവസരം തേടുകയാണ്. ഈ റമദാനിൽ ഡൽഹിയിലെ യു.എ.ഇ എംബസിയിലെ ഒഫീഷ്യൽസിനും നയതന്ത്ര ഉദ്യോഗസ്ഥർക്കുമുള്ള തറാവിഹ് നമസ്കാരത്തിന് ഇമാമായി നിൽക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.