കേന്ദ്ര വാഴ്സിറ്റിയിലെ ലൈംഗികാതിക്രമം: അധ്യാപകന്‍റെ വകുപ്പ് മാറ്റി

കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ പരീക്ഷക്കിടെ തളർന്നുവീണ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സസ്പെൻഷന് വിധയേനായ അധ്യാപകെൻറ വകുപ്പ് മാറ്റി. ഇംഗ്ലീഷ് ആൻറ് കംപാരറ്റീവ് ലിറ്ററേച്ചർ വകുപ്പിലെ അസി. പ്രഫ. ഡോ. ഇഫ്തികർ അഹമ്മദിനെ വിദ്യാഭ്യാസ വകുപ്പിലെ ഐ.ടി.ഇ.പി. പ്രോഗ്രാമിന്‍റെ ചുമതലയിലേക്കാണ് മാറ്റിയത്. പീഡനകേസിൽ ഇഫ്തികറിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതി പശ്ചാത്തലത്തിൽ ദേശീയ വനിത കമീഷന്‍റെ നിർദേശം കൂടി പരിഗണിച്ചാണ് നടപടിയെന്ന് വൈസ്ചാൻസലർ മെയ് മൂന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്യേണ്ടിയിരുന്ന അധ്യാപകനെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയതിനെതിരെ വിദ്യാർഥികൾ രോഷാകുലരാണ്. 2023 നവംബർ 13നാണ് കേസിനാസ്പദമായ സംഭവംനടന്നത്. എം.എ.ഒന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് ക്ലാസ് മുറിയിൽ കുഴഞ്ഞു വീണത്. ഈ സമയം വിവരംഅറിഞ്ഞെത്തിയ അധ്യാപകൻ വാഴ്സിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നതിനിടെയാണ് ലൈംഗികാതിക്രമം കാണിച്ചത്.

സംഭവം ശ്രദ്ധയിൽപെട്ട വനിത ഡോക്ടർ അധ്യാപകനെ ക്ലിനിക്കിൽ നിന്നും പുറത്താക്കി. തുടർന്ന് പെൺകുട്ടിയുടെ ഉൾപ്പടെ 31 പരാതികൾ വിദ്യാർഥികൾ നൽകി. നടപടിയെടുക്കാൻ വാഴസിറ്റി തയാറാകാത്തതിനെ തുടർന്ന് കലക്ടർക്കും ബേക്കൽ പൊലിസിനുംപരാതി കൈമാറി. വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങി. തുടർന്ന്‌ സസ്‌പെൻഷനിലായിരുന്ന അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി ബേക്കൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനിക്കെതിരെ ക്രിമിനൽ ബലപ്രയോഗം നടത്തിയതിന്‌ ഐ.പി.സിയുടെ 354 -ാം വകുപ്പും പെൺകുട്ടിയോട് ലൈംഗിക അഭിപ്രായ പ്രകടനം നടത്തിയതിന്‌ 354 എയും 509 ഉം ചുമത്തിയിട്ടുണ്ട്‌.

സംഘ്പരിവാർ പ്രചാരകൻ കൂടിയായ അധ്യാപകന്റെ സമ്മർദംമൂലം സർവകലാശാല അഭ്യന്തര പരിഹാര സമിതിയിലെ അഡ്വ. ബി വാണിശ്രീ രാജിവെച്ചിരുന്നു. കോടതിയുടെ ജാമ്യവ്യവസ്ഥ പരിശോധികാതെ അധ്യാപകനെ തിരിച്ചെടുത്ത നടപടി വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ അധ്യാപകൻ വീണ്ടും സസ്പെൻറ് ചെയ്തിരുന്നു. ആത്മഹത്യ ഭീഷണി ഉൾപ്പടെ മുഴക്കി തിരികെ കയറി അധ്യാപകനെ വീണ്ടും സംരക്ഷിക്കാനുള്ള ശ്രമമാണ് സർവകലാശാല നടത്തുന്നത്.

നേരത്തേ കൃഷ്ണമേനോൻ കോളജിൽ സമാന ആരോപണം ഉണ്ടായപ്പോൾ കൊളീജിയറ്റ് വകുപ്പ് നിയോഗിച്ച അന്വേഷണ സംഘം ഇയാളെ പെൺകുട്ടികൾ പഠിപ്പിക്കുന്ന കോളജിൽ നിയമിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. പി.ജി തലത്തിൽ പഠിപ്പിക്കുന്ന അധ്യാപകനെ ഇപ്പോൾ ബിരുദ തലത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. 

Tags:    
News Summary - Sexual assault in central varsity: dr. iftikhar ahmed's department changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.