തിരുവനന്തപുരം: ജയിൽ ആസ്ഥാന ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെതിരായ വിജിലൻസ് കേസിൽ ഗുരുതര കണ്ടെത്തലുകൾ. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് ഉൾപ്പെടെയുള്ളവരിൽനിന്ന് ഡി.ഐ.ജി കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. ശമ്പളത്തിനു പുറമേ ഒരു മാസം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് 35 ലക്ഷം രൂപയാണ്. ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയും. മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് നിരന്തരം സഹായം ചെയ്യാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
വിജിലൻസ് കേസിൽ പ്രതി ചേർത്തതോടെ എം.കെ. വിനോദ് കുമാറിനെതിരെ ഉടൻ സർക്കാർ തല നടപടിയെടുക്കേണ്ടി വരും. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടു.
രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്കും മയക്കുമരുന്ന് കേസിലെ പ്രതികൾക്കും അനുകൂല റിപ്പോർട്ടുകൾ നിർമിച്ച് നൽകി പരോൾ അനുവദിച്ചു എന്ന ഗുരുതര കണ്ടെത്തലും പുറത്തുവരുന്നുണ്ട്. കൊടി സുനി അടക്കം ടി.പി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനാണ് പണം കൈപ്പറ്റിയത്. തടവിൽനിന്ന് കൊടി സുനിയുടെ ക്വട്ടേഷന്റെ തെളിവുകള്‍ നശിപ്പിക്കാൻ വിനോദ് കുമാർ കൂട്ടുനിന്നുവെന്നും കണ്ടെത്തി.
ഗൂഗിൾ പേ വഴിയും ഇടനിലക്കാരൻ വഴിയുമാണ് പണം വാങ്ങിയത്. വിയ്യൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരൻ. ഇയാളുടെ മൊഴിയും ഒരു ജയിൽ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. വിരമിക്കാൻ നാലുമാസം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.