തട്ടിക്കൊണ്ടുപോയ കുഞ്ഞിനായി അന്വേഷണം തുടരുന്നു; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് അമ്മയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ ശേഖരിച്ചു. മൂന്ന് സംഘങ്ങളായാണ് പൊലീസ് അന്വേഷിക്കുന്നത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.

രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർക്കിടയിൽ കുട്ടിയുള്ളതായി സംശയിക്കുന്നുണ്ട്. കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുന്നതായി കണ്ടതായി ഒരു യുവാവ് പൊലീസിന് വിവരം നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാളുടെ മൊഴിയെടുത്തു.

കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195, 9497990008, 0471 2501801 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു.

വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കുഞ്ഞ് ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. തേൻ എടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. 

Tags:    
News Summary - Search continues for kidnapped baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.