തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ പിടിയിലായ രണ്ടാംപ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ കൃഷ്ണകുമാറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആദ്യ 30 ദിവസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, 50,000 രൂപയുടെ ജാമ്യ ബോണ്ടുകൾ കെട്ടിവെക്കണം. കേസ് അട്ടിമറിക്കാൻ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം. കേസിലെ ഒന്നാം പ്രതി പ്രകാശിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുമ്പോഴാണ് ഫെബ്രുവരി 21ന് ആശ്രമം കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.
തുടർന്ന് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്യലിൽ ആശ്രമം കത്തിച്ച ശേഷം അവിടെവെച്ച റീത്ത് തയാറാക്കിയത് താനാണെന്ന് ഇയാൾ സമ്മതിച്ചു. പ്രകാശും മറ്റൊരു ആർ.എസ്.എസ് പ്രവർത്തകൻ ശബരിയും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് കൃഷ്ണകുമാർ നൽകിയത്. 2018 ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.