കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേര് പുറത്തുവിടുന്നത് സർക്കാർ ഉദ്യോഗസ്ഥരെ രണ്ട് തട്ടിലാക്കുന്ന നടപടിയെന്ന് ഹൈകോടതി. ഇത്തരം നടപടി ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യം തകര്‍ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ വിസമ്മതം അറിയിച്ചവരുടെ പട്ടിക തയാറാക്കുന്നതിെൻറ ആവശ്യമെന്താണ്. വിസമ്മതം അറിയിച്ചവരുടെ പേര് പുറത്തുവിട്ടവര്‍ക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്. ദുരിതത്തിനിരയായ സർക്കാർ ജീവനക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ടോയെന്നും കോടതി വാക്കാൽ ആരാഞ്ഞു. ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ച കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധപൂർവം ശമ്പളം പിടിക്കുന്നതിനെതിരെ എന്‍.ജി.ഒ സംഘ് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിലെ വ്യവസ്ഥകളിൽതന്നെ നിർബന്ധിതാവസ്ഥ വ്യക്തമാണെന്നും നടപടി ഭയന്നാണ് പലരും ശമ്പളം നൽകാൻ തയാറാകുന്നതെന്നും ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് നൽകേണ്ട സംഭാവന നിർബന്ധിച്ച് പിരിച്ചെടുക്കാൻ അധികാരമില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഇതേ അഭിപ്രായം കോടതിയും പ്രകടിപ്പിച്ചിരുന്നു. ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്ന് വ്യാഴാഴ്ചയും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി രഹസ്യ സർക്കുലർ ഇറക്കിയത് എന്തിനെന്ന് കോടതി ആരാഞ്ഞു. അഡ്വക്കറ്റ് ജനറലിെൻറ ഉറപ്പിന് വിരുദ്ധമാണ് വിസമ്മത പത്രിക നൽകിയവരുടെ പട്ടിക തയാറാക്കലെന്നും കോടതി ചൂണ്ടിക്കാട്ടി. വിസമ്മതം അറിയിച്ചവരുടെ ശമ്പളം പിടിക്കാതിരിക്കാൻ ചില വകുപ്പുകളിൽ സ്വീകരിച്ച ആഭ്യന്തര നടപടി മാത്രമാണതെന്ന് എ.ജി വ്യക്തമാക്കി.
എന്തായാലും നിർബന്ധപൂർവം ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ലെന്നും തൊഴിലാളികളോട് സർക്കാർ മാതൃകാ തൊഴിലുടമയെപ്പോലെ പെരുമാറണമെന്നും കോടതി നിർദേശിച്ചു. ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കലും നൽകാത്തവരുടെ പേര് പുറത്തുവിടുന്നതും പോലുള്ള നടപടികൾ പുണ്യപ്രവൃത്തികളിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന വിധമാകരുതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.