പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവൽ: സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

കണ്ണൂർ: പിണറായി വിജയന്റെ വീടിന് മുന്നിൽ സുരക്ഷയ്ക്കായി നിർത്തിയ പോലീസ് ജീപ്പ് നീക്കുന്നത് സംബന്ധിച്ച് സുരക്ഷാ കമ്മിറ്റി വിഷയം പരിശോധിച്ച് തീരുമാനിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. പിണറായി വിജയൻ ഇസഡ് പ്ലസ്  സുരക്ഷ ഉണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വീടിനു മുമ്പിലുള്ള ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ സമിതി വിലയിരുത്തി തീരുമാനിക്കും. ഇസഡ് പ്ലസ് സുരക്ഷയുണ്ടായിരുന്നതിനാലാണ് അങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തോടുകൂടി പുതിയൊരു മുഖം പോലീസിനുണ്ടാകും. എല്ലാ പോലീസ് സ്റ്റേഷനും നവീകരിക്കും. എല്ലാ സ്റ്റേഷനും ഒരേ പെയിന്റ് അടിക്കും. 64 സ്റ്റേഷനുകൾ ഒഴിച്ച് ബാക്കി സ്റ്റേഷനുകളിലെല്ലാം എസ്.ഐ.മാർക്ക് വീണ്ടും ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മയ്യിൽ പോലീസ് സ്റ്റേഷന് ആവശ്യമായ ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓണത്തിനു മുമ്പ് തന്നെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറും. ചെറുപുഴ പഞ്ചായത്ത് സ്ഥലം കണ്ടെത്തി തന്നാൽ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കും.

കോൺഗ്രസ് പ്രവർത്തകരുടെ അത്താണിയായിരുന്നു ഉമ്മൻ ചാണ്ടി. പ്രവർത്തകരോട് ഏറ്റവും കൂടുതൽ ആഭിമുഖ്യം പുലർത്തുകയും എല്ലാവരുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന നേതാവായിരുന്നു. കണ്ണൂരിൽ നിന്ന് കല്ലേറ് കിട്ടിയതിന്റെ പിറ്റേദിവസം ഹർത്താൽ പോലും നടത്താൻ പാർട്ടിയെ അനുവദിച്ചില്ലെന്നും ചെന്നിത്തല അനുസ്മരിച്ചു.

Tags:    
News Summary - Police guard in front of Pinarayi Vijayan's house: Chennithala responded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.