തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കരട് കുറ്റപത്രം തയാറായി. പ്രോസിക്യൂഷൻ അനുമതിക്കായി ഈ കുറ്റപത്രവും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുമുൾപ്പെടെ ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കുമെന്ന് എസ്.ഐ.ടി വൃത്തങ്ങൾ വ്യക്തമാക്കി. നിരവധി പേരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്. ഇതിൽ പലരേയും കേസിൽ സാക്ഷികളാക്കും. 12 പ്രതികളാണ് കുറ്റപത്രത്തിലുള്ളതെന്നാണ് വിവരം. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെ കേസിൽ സാക്ഷികളായേക്കും.
കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ മിക്ക പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. ഇത് ഏറെ വിമർശനങ്ങൾക്ക് കാരണമായി. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ വൻ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് കരട് കുറ്റപത്രം തയാറായതായി അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12ല്‍ ഒമ്പത് പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സര്‍ക്കാറിന്‍റെ പ്രോസിക്യൂഷൻ അനുമതി വേണം. അറസ്റ്റിലായി 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ അതിനുള്ള നടപടികൾ പ്രത്യേക അന്വേഷണ സംഘം വൈകിപ്പിച്ചതോടെ കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ച് പുറത്തിറങ്ങുന്ന സാഹചര്യമാണ്.
തന്ത്രിയുടെ ജാമ്യാപേക്ഷ വാദത്തിനായി മാറ്റി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദം ഈ മാസം ഒമ്പതിന് കേൾക്കും. ദ്വാര പാലക ശിൽപ കേസിൽ തന്ത്രി നേരത്തെ ജാമ്യ ഹരജി നൽകിയിരുന്നു. കട്ടിളപ്പാളി കേസിൽ തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകി. ഇരു ഹരജികളും ഒന്നിച്ചു പരിഗണിക്കണമെന്നാണ് ആവശ്യം. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് തിങ്കളാഴ്ചത്തേക്ക് വാദം മാറ്റിയത്.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹരജി ബുധനാഴ്ച പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്ന് പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ജുഡീഷ്യൽ റിമാൻഡ് തീരുന്ന പശ്ചാത്തലത്തിൽ ഇന്നു പോറ്റിയെ കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.