തൃശൂർ/വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികളെ എത്തിച്ച കേസിൽ മൂന്ന് ഏജന്റുമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരുകയാണ്. തൃശൂർ തയ്യൂർ പാടത്ത് വീട്ടിൽ സിബി (25), എറണാകുളം സ്വദേശികളായ സന്ദീപ് (40), സുമേഷ് ആന്റണി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂലിപ്പട്ടാളത്തിൽ അകപ്പെട്ട് യുക്രെയ്നുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റെ ഭാര്യ ജോയ്സി ജോൺ, പരിക്കേറ്റ് റഷ്യയിൽ ചികിത്സയിൽ കഴിയുന്ന വടക്കാഞ്ചേരി മിണാലൂർ സ്വദേശി ജയിൻ കുര്യന്റെ പിതാവ് കുര്യൻ എന്നിവരുടെ പരാതിയിലാണ് പൊലീസ് നടപടി. ജയിൻ കുര്യൻ മരിച്ച ബിനിലിന്റെ ബന്ധുവാണ്.
റഷ്യയിൽ ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന് പറഞ്ഞാണ് ബിനിലിനെയും ജയിൻ കുര്യനെയും ഇവർ മോസ്കോയിൽ എത്തിച്ചത്. രണ്ടു ലക്ഷം രൂപ പ്രതിമാസവേതനമുള്ള ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്നു പറഞ്ഞാണ് ബിനിൽ ബാബുവിൽനിന്ന് ഇവർ പണം പറ്റിയത്. കസ്റ്റഡിയിലായ സിബിയുടെ അക്കൗണ്ടിലേക്ക് കഴിഞ്ഞ വർഷം ജനുവരിയിൽ വിസക്കായി 1,40,000 രൂപ ബിനിൽ അയച്ചിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽനിന്ന് ബഹ്റൈൻ വഴി ബിനിലിനെ റഷ്യയിൽ എത്തിച്ചു. ഇലക്ട്രീഷ്യൻ ജോലിക്കു പകരം മിലിട്ടറി ക്യാമ്പിലാണ് എത്തിച്ചത്. അവിടെവെച്ച് സന്ദീപും സുമേഷ് ആന്റണിയും ചേർന്ന് ബിനിലിന്റെ ഇന്ത്യൻ പാസ്പോർട്ടും മറ്റു രേഖകളും കൈവശപ്പെടുത്തുകയും റഷ്യൻ പാസ്പോർട്ടിനായുള്ള രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു. തുടർന്ന് യുക്രെയ്നുമായുള്ള യുദ്ധമുഖത്തേക്ക് അയക്കുകയും അവിടെവെച്ച് ബിനിൽ കൊല്ലപ്പെടുകയുമായിരുന്നു.
മോസ്കോയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വടക്കാഞ്ചേരി മിണാലൂർ കുത്തുപാറ തെക്കേമുറിയിൽ കുര്യന്റെ മകൻ ജെയിനിനെയും ഇതേ രൂപത്തിലാണ് കബളിപ്പിച്ചത്. കുര്യൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഈ മൂന്നു പേർക്കെതിരെ വടക്കാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ എം. തോമസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജെയിൻ കുര്യനെ പോളണ്ടിൽ ജോലി സാധ്യതയുണ്ടെന്ന് പറഞ്ഞാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിച്ചത്.
ജെയിനിൽനിന്ന് വിസക്കായി 1,40,000 രൂപ വാങ്ങിയശേഷം പോളണ്ടിലേക്കുള്ള വിസ റദ്ദായെന്നും മോസ്കോയിൽ ഓഫിസ് ജോലിയുണ്ടെന്നും പറഞ്ഞു. മോസ്കോയിൽ ഇലക്ട്രീഷ്യന്റെ ജോലിയുണ്ടെന്നും നല്ല ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് കഴിഞ്ഞ വർഷം ഏപ്രിലിൽ നെടുമ്പാശ്ശേരിയിൽനിന്ന് മോസ്കോയിൽ എത്തിച്ചു. അവിടെ റഷ്യൻ മിലിട്ടറി ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ബിനിലിനോട് ചെയ്തതുപോലെ ഇന്ത്യൻ പാസ്പോർട്ടും രേഖകളും പിടിച്ചുവാങ്ങി റഷ്യൻ പാസ്പോർട്ടിനുള്ള രേഖകളിൽ നിർബന്ധിച്ച് ഒപ്പിടുവിച്ചു. വിമാനയാത്രക്കൂലിക്ക് എന്ന പേരിൽ സുമേഷ് ആന്റണി 4,20,000 രൂപയും കൈപ്പറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.